പാചകവാതകത്തിന് പകരക്കാരൻ; കേരളത്തിൽ ‘ബുള്ളറ്റ് അടുപ്പുകൾ’ തരംഗമാകുന്നു! ഹോട്ടലുകൾക്കും വീടുകൾക്കും ഒരുപോലെ അനുയോജ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകൾക്ക് ആശ്രയമായി ‘ബുള്ളറ്റ് അടുപ്പ്’. വിറകിനൊപ്പം കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചാണ് ഈ അടുപ്പ് പ്രവർത്തിക്കുന്നത്.
സിലിണ്ടറിന്റെ മാതൃകയിൽ ഇരുമ്പിൽ വെൽഡ് ചെയ്ത് നിർമ്മിക്കുന്ന ഈ അടുപ്പിൽ ബ്ലോവർ ഫാൻ ഘടിപ്പിച്ചിരിക്കുന്നു. മൊബൈൽ ചാർജറിന് സമാനമായ അഡാപ്ടർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫാൻ തീയെ നാലുദിശയിലേക്കും വ്യാപിപ്പിച്ച് വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു. ഇതുവഴി വിറക് പൂർണമായി കത്തി ചാരമാകുന്നതിനാൽ പുകയും കരിയും കുറവാണ്.
വീടുകൾക്കുള്ള ചെറിയ മോഡലുകളിൽ നിന്ന് വലിയ ഹോട്ടലുകൾക്കായുള്ള വൻകിട അടുപ്പുകൾ വരെ വിപണിയിൽ ലഭ്യമാണ്.
- 5 കിലോ ശേഷിയുള്ള അടുപ്പ്: ഏകദേശം ₹12,000
- 15–30 കിലോ ശേഷിയുള്ള ഹോട്ടൽ മോഡലുകൾ: ₹17,000 വരെ
ചെറിയ മോഡലിൽ അര കിലോ വിറക് നിറച്ചാൽ ഏകദേശം 45 മിനിറ്റ് വരെ തുടർച്ചയായി കത്തും. പ്രഷർ കുക്കർ ഉൾപ്പെടെ സാധാരണ പാത്രങ്ങൾ എല്ലാം ഉപയോഗിക്കാനാകും.
കേരളത്തിലെ നിരവധി സ്റ്റാർ ഹോട്ടലുകളിലും മുൻനിര വെജിറ്റേറിയൻ ഹോട്ടലുകളിലും ഇതിനകം ബുള്ളറ്റ് അടുപ്പ് ഉപയോഗം ആരംഭിച്ചു.
English Summary
Amid LPG shortages, ‘bullet stoves’ using firewood and minimal electricity are gaining popularity among hotels in Kerala.









