ഹരിപ്പാട്: വിവാഹത്തിന് സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള തീരുമാനത്തെ വരന്റെ വീട്ടുകാർ എതിർത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ആലപ്പുഴ ഹരിപ്പാടാണ് സംഭവം നടന്നത്.
ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ ചർച്ച നടക്കുന്നതിനിടെ പെൺകുട്ടി വിവാഹത്തിന് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
വിവാഹത്തിനായി 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
മുക്കുപണ്ടം അണിയിച്ച് കല്യാണം വേണ്ടെന്ന രീതിയില്‍ വരന്റെ വീട്ടുകാര്‍ സംസാരിച്ചെന്നാണ് പെൺവീട്ടുകാരുടെ ആരോപണം. വിവാഹത്തിനു മൂന്നുദിവസം മുന്‍പ് വധുവിന്റെ വീട്ടില്‍ ഹല്‍ദി ആഘോഷത്തിനിടെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ ‘പെണ്ണിനെ മുക്കുപണ്ടം അണിയിക്കുകയാണെ’ന്ന രീതിയില്‍ ആക്ഷേപിച്ചെന്നും ആരോപണമുണ്ട്.
തുടര്‍ന്ന്, വധുവിന്റെ ബന്ധുക്കൾ പോലീസിൽ ഇത് സംബന്ധിച്ച പരാതി നൽകുകയായിരുന്നു. ചര്‍ച്ചയില്‍ വിവാഹത്തിനു സമ്മതമാണെന്ന് വരനും ബന്ധുക്കളും അറിയിച്ചു. എന്നാല്‍, ആഭരണത്തിന്റെ പേരില്‍ ആക്ഷേപിച്ചതിനാല്‍ വിവാഹത്തിനു താത്പര്യമില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടി.
രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. വരന്റെ വീട്ടുകാര്‍ തന്റെ കൈയില്‍ നിന്ന് നാലരപ്പവന്റെ മാലയും കല്യാണച്ചെലവിന് 50,000 രൂപയും വാങ്ങിയതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. അതും നിശ്ചയത്തിനു ചെലവായ രണ്ടരലക്ഷം രൂപയും കല്യാണ ഒരുക്കത്തിനു ചെലവായ തുകയും മടക്കി നൽകാൻ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇരുവരുടെയും വീട്ടുകാരുമായി സംസാരിച്ചെന്നും പെൺകുട്ടി പിന്മാറിയാൽ അതനുസരിച്ചുള്ള തീരുമാനമെടുക്കുകയായിരുന്നെന്നും കരീലക്കുളങ്ങര എസ്എച്ച്ഒ അറിയിച്ചു.