അജ്ഞാത കത്ത് ലഭിച്ചതിന് പിന്നാലെ വിവാഹം ഉപേക്ഷിച്ച് വധു
കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലുള്ള ശൃംഗേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഒരു വിവാഹച്ചടങ്ങ് നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ പാതിവഴിയിൽ മുടങ്ങി.
വിവാഹ മണ്ഡപത്തിൽ വെച്ച് വരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ അജ്ഞാത കത്ത് ലഭിച്ചതിനെത്തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
41 വയസ്സുകാരനായ വരൻ തന്നിൽ നിന്ന് ഗൗരവകരമായ പല കാര്യങ്ങളും മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് 29 വയസ്സുകാരിയായ യുവതി ഉറച്ച തീരുമാനമെടുത്തത്.
ഇഡിഗ സമുദായ ഭവനത്തിൽ വെച്ച് നടന്ന ചടങ്ങുകൾക്കിടയിലുണ്ടായ ഈ സംഭവം അതിഥികളെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു.
യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. മുൻബന്ധത്തിൽ ഒൻപത് വയസ്സുള്ള ഒരു മകനുള്ള യുവതി, തന്റെ കുട്ടിയെ സ്നേഹത്തോടെ സ്വീകരിക്കുമെന്ന യുവാവിന്റെ ഉറപ്പിന്മേലാണ് ഈ വിവാഹത്തിന് സമ്മതം മൂളിയിരുന്നത്.
എന്നാൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കവെ അപ്രതീക്ഷിതമായി ലഭിച്ച അഞ്ച് പേജുള്ള ഒരു കത്ത് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
വരന്റെ ഭൂതകാലത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ആ കത്തിലുണ്ടായിരുന്നത്.
ഇതേക്കുറിച്ച് വരന്റെ വീട്ടുകാരോട് വിശദീകരണം തേടിയെങ്കിലും കൃത്യമായ മറുപടി നൽകാതെ വിവാഹശേഷം സംസാരിക്കാം എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചത് സംശയങ്ങൾ വർധിപ്പിച്ചു.
വരനായ ദീക്ഷിത് തന്റെ യഥാർത്ഥ പ്രായം മറച്ചുവെച്ചുവെന്നും ഇയാൾക്കെതിരെ നിരവധി പോലീസ് കേസുകൾ നിലവിലുണ്ടെന്നുമാണ് യുവതി ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഇതിൽ ഏറ്റവും ഞെട്ടിക്കുന്നത് 2021-ൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാൾ പ്രതിയാണെന്ന വിവരമാണ്.
കൂടാതെ ദീക്ഷിതിന്റെ അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് യുവതി ആരോപിക്കുന്നു.
തന്നെയും മകനെയും വഞ്ചിക്കാൻ ശ്രമിച്ച ഒരാളോടൊപ്പം ജീവിതം പങ്കിടാൻ സാധിക്കില്ലെന്ന് യുവതി ഉറപ്പിച്ചു പറഞ്ഞു.
വിവാഹഹാളിൽ വധുവും വരന്റെ വീട്ടുകാരും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
വിവരമറിഞ്ഞ് ശൃംഗേരി പോലീസും ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചർച്ചകൾ നടത്തി.
ഉദ്യോഗസ്ഥർ യുവതിക്ക് കൗൺസിലിംഗ് നൽകാൻ ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അവർ വ്യക്തമാക്കി.
സത്യസന്ധതയില്ലാത്ത ഒരിടത്ത് ജീവിതം തുടങ്ങാൻ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച യുവതി മണ്ഡപത്തിൽ നിന്നിറങ്ങിപ്പോവുകയായിരുന്നു.









