കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി.
കാനറാ ബാങ്ക് മാവേലിക്കര ബ്രാഞ്ചിന്റെ കൺകറന്റ് ഓഡിറ്ററുടെ ചുമതല വഹിക്കുന്ന കെ സുധാകരനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം വിജിലൻസ് യൂണിറ്റിന്റെ പിടിയിലായത്.
കൈക്കൂലി ആവശ്യപ്പെടുന്നവരെ കുടുക്കാനായുള്ള ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ് പദ്ധതിയുടെ ഭാഗമായാണ് ഇയാളെ വിജിലൻസ് പിടികൂടിയത്.
എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ പരാതിക്കാരനെ ഭീഷണിപ്പെടുത്തായാണ് സുധാകരൻ കൈക്കൂലി വാങ്ങിയത്. കാനറാ ബാങ്കിൻ്റെ മാവേലിക്കര ശാഖയിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി പരാതിക്കാരൻ ലോൺ എടുത്തിരുന്നു.
പരാതിക്കാരന്റെ ലോൺ അക്കൗണ്ട് 1.40 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് ആയി. ഓഡിറ്റ് ചെയ്തതിൽ തിരിമറി നടന്നിട്ടുണ്ടെന്നും റീ ഓഡിറ്റ് നടത്താതിരിക്കാൻ ആറ് ലക്ഷം രൂപ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ ഇത് കിട്ടാക്കടമായി പ്രഖ്യാപിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൈക്കൂലി നൽകാത്തതിനാൽ പല പ്രാവശ്യം ഫോണിൽ വിളിച്ച് ഭീക്ഷണി തുടർന്നു. ഇതോടെ ഏപ്രിൽ 18ന് പതിനായിരം രൂപ ഗൂഗിൾ പേയായി അയച്ചു കൊടുത്തു.
എന്നാൽ ബാക്കി പണം വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരൻ ഈ വിവരം എറണാകുളം വിജിലൻസ് മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം കൊല്ലം ചിന്നക്കടയിലെ സ്വന്തം വീടിനോട് ചേർന്നുള്ള ഓഫീസ് റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവേയാണ് സുധാകരൻ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.