തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. പരിശോധനയ്ക്കായി വെച്ചിരുന്ന ശരീര ഭാഗങ്ങളാണ് കാണാതായത്. പൊലീസ് നടത്തിയ തിരച്ചിൽ ചെന്നെത്തിയതാകട്ടെ ആക്രി ശേഖരിക്കുന്നയാളുടെ അടുത്ത്. ശരീര ഭാഗങ്ങൾ ഇയാൾ മാറിയെടുത്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ആക്രിക്കാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കു ശേഷം ശരീരഭാഗങ്ങൾ അലക്ഷ്യമായ ഇട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ശസ്ത്രക്രിയക്ക് ശേഷം ശരീരഭാഗങ്ങൾ ആരോഗ്യ പ്രവർത്തകർ ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലാക്കി ഇടുകയായിരുന്നു. പിന്നാലെ ഇവർ എടുത്ത സാമ്പിളുകളുടെ പരിശോധന നടത്തുന്നതിനായി പാത്തോളജി ലാബുകളിലേക്ക് പോയി.
പിന്നാലെയാണ് മെഡിക്കൽ കോളേജിൻ്റെ പരിസരത്ത് ആക്രിപ്പെറുക്കാൻ വന്നയാൾ ശരീരഭാഗങ്ങൾ ഇട്ടുവെച്ച ടിന്നുകൾ മാറിയെടുത്തുകൊണ്ട് പോയത്. തിരികെ എത്തിയ ആരോഗ്യപ്രവർത്തകർ ശരീരഭാഗങ്ങൾ ഇട്ടുവെച്ച ടിന്നുകൾ കാണാനില്ലെന്ന വിവരം മനസ്സിലാക്കിയതിനെ തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആക്രിയെടുക്കാൻ വന്നയാൾ ശരീരഭാഗങ്ങൾ ഇട്ടുവെച്ച ടിന്നുകൾ മാറിയെടുത്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.