തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അഴിമുഖത്ത് വള്ളം തലകീഴായി മറിയുകയായിരുന്നു. അപകട സമയത്ത് മൂന്നുപേരാണ് വള്ളത്തിലുണ്ടായിരുന്നത്.
അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവർ മൂവരും നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം നടന്നത്.
വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട വള്ളം പിന്നീട് ഹാർബറിലേക്ക് മാറ്റി. മഴയും തിരമാലകളും ശക്തി പ്രാപിച്ചതോടെയാണ് അപകടമുണ്ടായത്.
രണ്ടാഴ്ച മുൻപും അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞിരുന്നു. അപകടത്തിൽ വള്ളത്തിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിൽക്കുകയും ചെയ്തിരുന്നു. മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.
മൈ ഹാര്‍ട്ട് എന്ന വള്ളത്തില്‍ കടലില്‍ പോയ ഉടമ സഫീറിനാണ് (25) പരിക്ക് പറ്റിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന റിയാസിനെ (26) രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് മഴ തുടരുമെന്ന് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വരുന്ന 5 ദിവസം മഴ ശക്തമായി തുടരും എന്നാണ് അറിയിപ്പിൽ പറയുന്നത്. തെക്കൻ കേരളത്തിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്.
നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോടു ചേർന്നുള്ള പശ്ചിമ ബംഗാൾ, ബംഗ്ലദേശ് തീരത്തിനും മുകളിലായി നാളെ ചക്രവാതച്ചുഴി രൂപപ്പെടും.
Summary: Another boat capsized at Muthalapozhi near the estuary, but all three individuals on board were rescued safely