തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന മണ്ഡലമേത്? കേരളമോ തമിഴ്നാടോ? ചർച്ചകൾ പുരോഗമിക്കുന്നു. ദക്ഷിണേന്ത്യയിൽ മോദി മത്സരിക്കാനെത്തിയാൽ മോദി അനുകൂല തരംഗം മറ്റ് മണ്ഡലങ്ങളിലും പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാർട്ടി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നത്.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും മത്സരിച്ചിരുന്നു. 2019ൽ വാരാണസിയിൽ മാത്രമാണ് മോദി മത്സരിച്ചിരുന്നത്. എന്നാൽ, ഇത്തവണ വാരണാസിക്ക് പുറമെ രണ്ടാമതൊരു സീറ്റിൽ കൂടി മോദി മത്സരിക്കണമെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാണ്.
ദക്ഷിണേന്ത്യയിൽ കൂടി കൂടുതൽ സീറ്റുകൾ നേടുന്നതിന് മോദിയുടെ സ്ഥാനാർത്ഥിത്വം നിർണായകമാകുമെന്ന വിലയിരുത്തലിലാണ് രണ്ടു സീറ്റുകളിൽ മത്സരിക്കാനുള്ള സാധ്യത തേടുന്നത്. ബിജെപിയുടെ അന്തിമ സ്ഥാനാർത്ഥി പട്ടികയാകുന്നതോടെ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. തിരുവനന്തപുരത്ത് മോദി മത്സരിക്കുമെന്ന പ്രചരണം ഉണ്ടായിരുന്നു. രണ്ടു സീറ്റുകളിൽ മോദി മത്സരിക്കുകയാണെങ്കിൽ രണ്ടാമത്തെ മണ്ഡലമായി രാമനാഥപുരം പരിഗണിച്ചൂകൂടെയെന്ന് പലരും ചോദിച്ചിരുന്നതായി നേരത്തെ തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡൻറ് അണ്ണാമലൈ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പിന്നീട് തീരുമാനിക്കാമെന്നായിരുന്നു അന്ന് ബിജെപി നേതൃത്വം ബിജെപി തമിഴ്നാട് ഘടകത്തെ അറിയിച്ചിരുന്നത്.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുതിർന്ന നേതാക്കളെ ബിജെപി സ്ഥാനാർത്ഥികൾ ആക്കിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ട്. മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, സികെപി പത്മനാഭൻ, മുതിർന്ന നേതാവ് എഎൻ രാധാകൃഷ്ണൻ തുടങ്ങിയവരെ സ്ഥാനാർത്ഥികളാക്കില്ലെന്നാണ് വിവരം.
കേന്ദ്രമന്ത്രി വി മുരളീധരൻ, ശോഭ സുരേന്ദ്രൻ എന്നിവരെ മാത്രമാണ് മുതിർന്ന നേതാക്കൾ എന്ന നിലയിൽ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. മത്സരത്തിൽ നിന്നും മാറി നിൽക്കാൻ അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രനെ ഏതു മണ്ഡലത്തിൽ മത്സരിപ്പിക്കും എന്നതിലും അനിശ്ചിതത്വം നിലനിൽക്കുന്നു.
നിലവിൽ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി സംബന്ധിച്ചാണ് പാർട്ടിയിൽ അന്തിമ ധാരണയായത്. ഇതു പ്രകാരം ആറ്റിങ്ങലിൽ വി മുരളീധരനും, തൃശൂരിൽ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണകുമാറും ബിജെപി സ്ഥാനാർത്ഥികളാകും. കോഴിക്കോട് മണ്ഡലത്തിലേക്ക് യുവ വനിതാ നേതാവിനെയാണ് പരിഗണിക്കുന്നത്.
കോഴിക്കോട് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവും ബിജെപി മസ്ദൂർ മഹാസംഘ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസാണ് സജീവ പരിഗണനയിലുള്ളത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. എന്നാൽ കർണാടകയിലെ ബംഗലൂരു നോർത്ത് മണ്ഡലം ലഭിക്കാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
മുതിർന്ന നേതാക്കളെ മാറ്റി പുതുമുഖങ്ങളെ അവതരിപ്പിച്ച് മാറ്റത്തിന് വഴി തുറക്കാനാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയത്. മാവേലിക്കര, കോട്ടയം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിൽ ബിഡിജെഎസ് മത്സരിക്കും. വയനാട്ടിലും ആലത്തൂരിലും മത്സരിക്കാനുള്ള വിമുഖത ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിജെപി നേതാക്കളെ അറിയിച്ചതായാണ് സൂചന.