ന്യൂഡൽഹി: പാകിസ്ഥാൻ തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ). പാകിസ്ഥാനെ വിശ്വസിക്കരുതെന്നും ബിഎൽഎ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു.
സമാധാനം, സാഹോദര്യം, വെടിനിർത്തൽ എന്നിവയെ കുറിച്ചെല്ലാം പാകിസ്ഥാൻ ഇപ്പോൾ പറയുന്നുണ്ട്. എന്നാൽ ഇത് യുദ്ധതന്ത്രങ്ങളും വഞ്ചനയും താൽക്കാലികമായ ഒഴിഞ്ഞുമാറലുമാണെന്നും ബലൂച് ലിബറേഷൻ ആർമി പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാനെ ഇന്ത്യ ആക്രമിക്കുകയാണെങ്കിൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാനെ നേരിടുമെന്നും ബി.എൽ.എ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കുന്നു. പാകിസ്ഥാന്റെ ഉറപ്പുകൾ വിശ്വസിക്കാനാകില്ലെന്നു ഏതു സമയവും പാകിസ്ഥാൻ നിലപാട് മാറ്റാമെന്നും ബിഎൽഎ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുന്നു.
ബലൂചിസ്ഥാൻ പ്രത്യേക പ്രവിശ്യക്ക് സ്വയം ഭരണാവകാശം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംഘടനയാണ് ബി.എൽ.എ. ഇന്ത്യ- പാക് സംഘർഷം നടക്കുമ്പോൾ പാകിസ്ഥാൻ ആർമിക്ക് നേരെ നിരവധി ആക്രമണങ്ങൾ ബി.എൽ.എ നടത്തിയിരുന്നു.
പാകിസ്ഥാൻ ആർമി സൈറ്റുകളും ഇന്റലിജൻസ് കേന്ദ്രങ്ങളും ഉൾപ്പെടെ ലക്ഷ്യം വച്ച് തങ്ങൾ 71 ആക്രമണങ്ങൾ നടത്തിയെന്നും ഇതിൽ 51 പ്രദേശങ്ങളും ബലൂചിസ്ഥാനിലാണെന്നുമാണ് ബി.എൽ.എയുടെ അവകാശവാദം.
ഒരു വിഘടനവാദി സംഘടനയാണെന്ന വാദം പൂർണമായി തള്ളുന്ന ബി.എൽ.എ തങ്ങൾ ബലൂചിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ശക്തമായ പാർട്ടിയെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.