ഇന്ത്യൻസമൂഹത്തെ ലക്ഷ്യമിട്ട്
അയർലണ്ടിൽ ഉടനീളം സംഭവങ്ങൾ അരങ്ങേറുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. നിരവധി അതിക്രമ സംഭവങ്ങളാണ് കഴിഞ്ഞ നാളുകളിൽ അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഒരുകൂട്ടം സാമൂഹിക വിരുദ്ധർ നടത്തുന്ന അക്രമണങ്ങളിൽ മലയാളി സമൂഹം ആശങ്കയിലാണ്.
കഴിഞ്ഞ ആഴ്ച ലൂക്കനിൽ മലയാളികളായ ആരോഗ്യപ്രവർത്തകരെ ഒരുകൂട്ടം കൗമാരക്കാർ ആക്രമിച്ചിരുന്നു. അക്രമികൾ സ്ത്രീയുടെ നേരെ ഗ്ലാസ് കുപ്പി എറിഞ്ഞു.
ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷം, വൈകുന്നേരം എത്തിയ ഇവരെ ഇ-സ്കൂട്ടറിൽ രണ്ട് കൗമാരക്കാർ ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ സ്ത്രീ രക്ഷപ്പെടുകയായിരുന്നു.
ഇത്തരം അതിക്രമങ്ങൾ അടിസ്ഥാന സുരക്ഷിതത്വബോധത്തെ ഇല്ലാതാക്കുകയാണ്.
സമാനമായ സംഭവങ്ങൾ അയർലണ്ടിൽ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളും കൗമാരക്കാരും ഉൾപ്പെടുള്ളവരാണ് ഇത്തരം അതിക്രമങ്ങൾ നടത്തുന്നത് എന്നത് ഏറെ ഗൗരവകരമായ വിഷയമാണ്.
ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം ഇന്ത്യൻ പൗരന്മാരെ ഒരു കൂട്ടം കൗമാരക്കാർ ഉപദ്രവിച്ച വാർത്തയും അടുത്തിടെ പുറത്തുവന്നിരുന്നു . അക്രമിസംഘം അവരുടെ ക്രിക്കറ്റ് ഉപകരണങ്ങൾ നശിപ്പിക്കുകയും മൈതാനത്ത് മൂത്രമൊഴിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.
സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ഒരു പുരുഷനെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും പിന്നിൽ നിന്ന് ചവിട്ടുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ, കൗമാരക്കാർ ദമ്പതികൾക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. വടികളും കല്ലുകളും ഉപയോഗിച്ച് അവരെ എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
20 വയസ്സിന് താഴെയുള്ള ഒരു ചെറിയ വിഭാഗം കൗമാരക്കാരാണ് പ്രധാനമായും ഇത്തരം ആക്രമണ സംഭവങ്ങൾക്ക് പിന്നിൽ.
ഒറ്റയ്ക്ക് നടക്കാനോ, വ്യായാമം ചെയ്യാനോ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനോ പോലും ആളുകൾ ഭയപ്പെടുന്നു. പ്രശ്‌നങ്ങൾ ജനങ്ങൾ ഗാർഡയെ അറിയിച്ചിട്ടുണ്ട്, പട്രോളിംഗ് വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. പ്രാദേശിക ടിഡിമാർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.