തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളനം അവസാനിക്കും. ബജറ്റ് അവതരണം തീരുമാനിച്ച പ്രകാരം ഫെബ്രുവരി അഞ്ചിന് തന്നെ നടക്കും. ഫെബ്രുവരി രണ്ടിലേക്ക് ബജറ്റ് അവതരണം മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്.
അതിനിടെ, കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ വാക്‌പോര് ഉണ്ടായി. സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ആ മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ട എന്ന് പിണറായി പറഞ്ഞപ്പോള്‍ ഈ മാതിരി വാർത്തമാനം ഇങ്ങോട്ടും വേണ്ടെന്നു വി ഡി സതീശനും മറുപടി നൽകി. ശേഷം കാര്യോപദേശക സമിതി യോഗത്തിൽ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോയി.
ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ ‘സമരാഗ്നി’ എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
Read Also: ഗവർണറുടെ സുരക്ഷ; CRPF സുരക്ഷ സംബന്ധിച്ച ഉത്തരവ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറി