കൊച്ചി: ആശാവർക്കർമാർ നടത്തുന്ന സമരത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാരോപിച്ചാണ് ഹർജി.
കാൽനടയാത്രക്കാർക്കടക്കം ഈ സമരം ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നുമാണ് ഹർജിയിലെ ആരോപണം.
സമരത്തിൽ പങ്കെടുത്ത് സംസാരിച്ച രമേശ് ചെന്നത്തല അടക്കമുളളവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.
അതേസമയം, ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചുമാണ് സിഐടിയു രംഗത്ത് എത്തിയത്.
അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം ഈ സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു. സമരത്തിന് പിന്തുണയറിയിച്ച് നടി രഞ്ജിനി സമരപ്പന്തലിലെത്തിയിരുന്നു.
സംസ്ഥാനത്ത് 27,000 ആശമാർ ഉണ്ടെന്നും അതിൽ വളരെ കുറച്ച് പേർ മാത്രമാണ് സമരത്തിൽ പങ്കെടുക്കുന്നതെന്നും എളമരം കരീം ആരോപിക്കുന്നു.