തിരുവനന്തപുരം: കോടികൾ മുടക്കി സർക്കാരിന്റെ നാലാം വാർഷികം ആഘോഷമാക്കുന്ന സർക്കാരിനെതിരെ ആശവർക്കർമാർ. തങ്ങളുടെ ചെറിയ വേതന വർദ്ധന ആവശ്യം പോലും പരിഗണിക്കാതെ സർക്കാർ നടത്തുന്ന കോടികളുടെ ധൂർത്തിനെതിരെ സംസ്ഥാന വ്യാപകമായി രാപ്പകൽ സമരയാത്ര നടത്താനാണ് തീരുമാനം.
മുഖ്യമന്ത്രി ആഘോഷം തുടങ്ങിയതു പോലെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് ആശമാരും സമര യാത്ര നടത്തുന്നത്.
മേയ് അഞ്ചു മുതൽ ജൂൺ പതിനേഴ് വരെയാ ആശമാരുടെ സമര യാത്ര തീരുമാനിച്ചിരിക്കുന്നത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദുവാണ് സമരയാത്രയുടെ ക്യാപ്റ്റൻ.
തൊഴിലാളി ദിനമായ മേയ് ഒന്നിന് സമരയാത്രയുടെ ഫ്‌ലാഗ് ഓഫ് നടക്കും. എല്ലാ ജില്ലകളിലും ആശമാർ യാത്ര ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരു ജില്ലയിലെ യാത്ര പൂർത്തിയാക്കാനാണ് തീരുമാനം.
രാപ്പകൽ സമരമായതിനാൽ തെരുവുകളിൽ തന്നെ അന്തിയുറങ്ങിയാകും യാത്ര നടത്തുക. 45- ദിവസം നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 17-ന് സെക്രട്ടേറിയറ്റിന് മുമ്പിൽ സമാപിക്കും.
അന്ന് കേരളത്തിലെ മുഴുവൻ ആശമാരേയും സെക്രട്ടറിയേറ്റിന് മുന്നിൽ എത്തിക്കുമെന്നാണ് പ്രഖ്യാപനം.