ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ബിജെപിക്കെതിരെയും രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഴിമതിക്കാരെല്ലാം ബിജെപിയില്‍ ആണെന്നും അഴിമതിക്കെതിരെ എങ്ങനെ പോരാടണം എന്നത് തന്നില്‍ നിന്നും പഠിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജയിൽ മോചിതനായ അദ്ദേഹം ഇന്ന് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് പൊതുസമ്മേളനത്തിൽ പങ്കെടുത്തത്.
ആം ആദ്മി പാർട്ടിയുടെ നാല് നേതാക്കളെയാണ് മോദി ജയിലില്‍ അടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി. ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ല. തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരും എന്ന് കെജ്‌രിവാൾ പറഞ്ഞു.
ഒരു രാഷ്ട്രം ഒരു നേതാവ് എന്നതാണ് ബിജെപിയുടെ ശ്രമം. മോദിയുടെ അപകടകരമായ പദ്ധതിയാണിത്. വൈകാതെ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ജയിലില്‍ അടക്കും. സ്റ്റാലിനെയും പിണറായി വിജയനെയും മമത ബാനര്‍ജിയും ഉദ്ധവ് താക്കറെയും ജയിലില്‍ അടക്കും. തന്നെ അറസ്റ്റ് ചെയ്തതിലൂടെ ആരെയും അറസ്റ്റ് ചെയ്യാമെന്ന സന്ദേശമാണ് മോദി നല്‍കുന്നതെന്നും കെജ്‌രിവാൾ വിമർശിച്ചു.
ജയിൽ മോചിതനായ കെജ്‌രിവാൾ ആവേശത്തോടെയാണ് അണികള്‍ പാര്‍ട്ടി ആസ്ഥാനത്ത് സ്വീകരിച്ചത്. 50 ദിവസത്തിന് ശേഷം തിരിച്ചെത്താനായതില്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
Read Also: ഇന്ത്യൻ മെട്രോ റെയിൽ ചരിത്രത്തിൽ ആദ്യം; കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇനി ഗൂഗിൾ വാലറ്റിലും