ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; യുവാവിനെ കുത്തി കൊലപ്പെടുത്തി
ന്യൂഡൽഹി: ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം റിപ്പോർട്ട് ചെയ്തു. പലചരക്ക് കടയുടമയായ മോനി ചക്രവർത്തിയെയാണ് ആക്രമികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടന്ന രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകമാണിത്. തിങ്കളാഴ്ച രാത്രി ഏകദേശം 10 മണിയോടെയാണ് നാർസിംഗ്ഡി ജില്ലയിൽ മോനി ചക്രവർത്തിക്കെതിരെ ആക്രമണം നടന്നത്.
മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോനി ചക്രവർത്തി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഈ കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ജഷോർ ജില്ലയിൽ മറ്റൊരു ക്രൂര സംഭവം നടന്നത്. നരൈൽ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ ആക്ടിങ് എഡിറ്ററും ഫാക്ടറി ഉടമയുമായ 45 വയസ്സുള്ള റാണ പ്രതാപിനെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്.
കേശബ്പൂർ ഉപജില്ലയിലെ ഒരു സ്കൂൾ അധ്യാപകന്റെ മകനായ പ്രതാപ്, കോപ്പാലിയ ബസാറിൽ കഴിഞ്ഞ രണ്ട് വർഷമായി ഐസ് ഫാക്ടറി നടത്തി വരികയായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം ചിലർ ഫാക്ടറിയിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി സമീപമുള്ള ഇടവഴിയിലേക്ക് കൊണ്ടുപോയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ക്രൂരമായി വികൃതമാക്കി.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ, പ്രത്യേകിച്ച് ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ.
ശനിയാഴ്ച ജെന്നൈദ ജില്ലയിൽ ഒരു ഹിന്ദു സ്ത്രീയ്‌ക്കെതിരെ നടന്ന ലൈംഗിക അതിക്രമം രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.
രണ്ട് പുരുഷന്മാർ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷം പണം ആവശ്യപ്പെടുകയും, നിലവിളിച്ചതിനെ തുടർന്ന് മരത്തിൽ കെട്ടിയിടുകയും മുടി മുറിക്കുകയും ചെയ്തു.
ഈ ക്രൂരത വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീ ബോധരഹിതയായതിനെ തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച ആൾക്കൂട്ട ആക്രമണത്തിനിരയായ ഖോകൻ ചന്ദ്ര ദാസ് ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു.
ധാക്കയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ മരുന്നുകടയും മൊബൈൽ ബാങ്കിങ് ബിസിനസ്സും നടത്തിയിരുന്നയാളാണ് ഖോകൻ ദാസ്.
ഡിസംബർ 31-ന് കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമികൾ തീകൊളുത്തുകയായിരുന്നു.
തീ അണയ്ക്കാൻ ഖോകൻ സമീപത്തെ കുളത്തിലേക്ക് ചാടിയെങ്കിലും ഗുരുതരമായി പരിക്കേറ്റ് മരിച്ചു.
ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിച്ചതായാണ് ആരോപണം.









