ന്യൂഡൽഹി: വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ കാത്തിരുന്ന അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകുമെന്ന് സംസ്ഥാന റയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ.
ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേയുടെ വിദഗ്ദ സംഘം ജൂലൈയിൽ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രി വി. അബ്ദുറഹിമാൻ എന്നിവർ നടത്തിയ ചർച്ചയിലാണ് ശബരി പാത തീരുമാനമായത്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വഴിയാധാരമായ ആയിരക്കണക്കിനു കുടുംബങ്ങളുടെ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും.
എത്രയും പെട്ടെന്ന് റെയിൽ പാത പൂർത്തീകരിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി- ശബരിമല റെയിൽപാതയ്ക്കാണ് ഇപ്പോൾ സർക്കാർ മുന്തിയ പരിഗണന നൽകുന്നത്.
രണ്ടാമതായി റെയിൽവേയുടെ തന്നെ മൂന്നും നാലും പാതകൾ നിർമിക്കാനാണ് മുൻഗണന കൊടുക്കുന്നത്.അതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാനും കേന്ദ്ര റയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു.
മലയാളികൾ ഏറെ ആഗ്രഹിച്ച ഒരു പദ്ധതി നടപ്പിലാക്കാനാവുന്നതിൽ കേരള സർക്കാരിനു അഭിമാനമുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.