തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാത വിഴിഞ്ഞം തുറമുഖം വരെ നീട്ടണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് കേരളം.Kerala has requested the central government to extend the Angamali-Erumeli Sabari railway line up to Vizhinjam port
വിഴിഞ്ഞത്ത് നിന്നും വടക്കോട്ട് റയിൽപാത അത്യാവശ്യമാണെന്ന നിലപാടിലാണ് കേരളം. കേന്ദ്രസർക്കാരിന്റെ റെയിൽസാഗർ പദ്ധതിയിൽ വിഴിഞ്ഞം പാത ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടുന്നതിനുള്ള 4,800 കോടിയുടെ പദ്ധതി കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം ആരംഭിക്കുന്നതോടെ കണ്ടെയ്നർ നീക്കം സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാകില്ലെന്നാണ് ചീഫ് സെക്രട്ടറി ഡോ.വി.വേണു റെയിൽവേ ബോർഡ് ചെയർമാനെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.
ഗതാഗത കുരുക്ക് മൂലം എം.സി റോഡിലെ യാത്രാസമയം വർദ്ധിച്ചു. വിഴിഞ്ഞം തുറമുഖത്തു നിന്ന് എം.സി റോഡ് വഴിയുള്ള ചരക്കു നീക്കം കൂടിയാവുമ്പോൾ സ്ഥിതി ഗുരുതരമാവും.
എം.സി റോഡിന് സമാന്തരമായി അങ്കമാലി – തിരുവനന്തപുരം ഗ്രീൻഫീൽഡ് പാതയ്‌ക്ക് ദേശീയപാത അതോറിട്ടി പദ്ധതി തയ്യാറാക്കുന്നുണ്ടെങ്കിലും തുറമുഖത്തിന്റെ ആവശ്യങ്ങൾ ഈ പാതയ്ക്കും നിറവേറാനാവില്ല.
അതേസമയം, ബാലരാമപുരം വരെ മാത്രം മതിയാകും ശബരി റെയിൽ പാത. ബാലരാമപുരത്തു നിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ബ്രോഡ്‌ഗേജ് പാത നിർമ്മിക്കുന്നുണ്ട്.
അരലക്ഷം ജനസംഖ്യയുള്ള പട്ടണങ്ങളിൽ റെയിൽവേ കണക്‌ടിവിറ്റിയെന്ന റെയിൽവേ നയത്തിന് അനുയോജ്യമാണ് പദ്ധതിയെന്നും ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി.