തിരുവനന്തപുരം: തലസ്ഥാനത്ത് ആകാശത്ത് അജ്ഞാത വസ്തു കണ്ടെത്തിയതായി വിവരം. തിരുവനന്തപുരം പട്ടത്ത് ആണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.
സമീപവാസിയായ വീട്ടുകാരൻ പകർത്തിയ ചിത്രത്തിൽ ആകാശത്ത് രണ്ടു വെള്ള ഡോട്ടുകൾ കാണാം. സ്ഥലത്തെത്തിയ മെഡിക്കല്‍ കോളേജ് പോലീസ് അജ്ഞാത വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു പറയരുതെന്ന നിര്‍ദ്ദേശമാണ് വീട്ടുടമയ്ക്ക് നല്‍കിയത്. തിരുവനന്തപുരത്ത് നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളുണ്ട്. അതുകൊണ്ട് തന്നെ ആകാശത്തെ അസ്വാഭാവികതയെ ഗൗരമായി പോലീസ് കണക്കാക്കുന്നത്.
പത്ത് ഇരുപത് വസ്തുക്കള്‍ തന്റെ വീടിന് മുകളിലൂടെ പോയി എന്ന് വീട്ടുടമ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്. വരും ദിവസങ്ങളില്‍ പോലീസും ആകാശ നിരീക്ഷണം ശക്തമാക്കും.
അതേസമയം ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീരദേശം അതിര്‍ത്തിയായുള്ള സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായ വിവരം കേന്ദ്രസസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചു.
ഇതിനിടയിലാണ് തിരുവനന്തപുരത്ത് നിന്നും ആകാശ വസ്തുക്കളുടെ വിവരം പുറത്തു വരുന്നത്. അതീവ രഹസ്യമായി ഇതില്‍ പോലീസ് അന്വേഷണം നടത്തും. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.
സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്.
വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍ നങ്കൂരമിട്ടതിനു പിന്നാലെ തീരസംരക്ഷണ സേന പരിശോധന നടത്തിയിരുന്നു.