ഏറെ എതിർപ്പുകൾക്കും ചർച്ചകൾക്കുമൊടുവിൽ ഒടുവിൽ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ 2019 ഓഗസ്‌റ്റ് 5നാണ് കേന്ദ്രം റദ്ദാക്കിയത്. ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നീക്കം ചോദ്യം ചെയ്‌തുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത പരമാധികാരം ജമ്മു കശ്‌മീരിനും ഇല്ലെന്ന് വിലയിരുത്തിയ കോടതി, രാഷ്ട്രപതിയുടെ വിജ്ഞാപനം ശരി വയ്ക്കുകയായിരുന്നു. എന്താണ് വിവാദമായ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെന്നും അതിന്റെ അനന്തരഫലങ്ങളെന്നും അറിയാം.
എന്താണ് ആർട്ടിക്കിൾ 370 ?
ജമ്മു കശ്മീരിന് പ്രത്യേക പദവി ലഭിച്ചത് ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 പ്രകാരമായിരുന്നു. ഇതിലൂടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേകമായ ചില അവകാശങ്ങളും നൽകി വന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി അവർക്ക് ബാധകമായ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്‌മീരിന്റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് ഈ വകുപ്പിൽ വ്യക്തമാക്കുന്നു. മാറ്റം വരാവുന്നതും താൽക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണ് ഈ വകുപ്പ്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്‌മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്.
ജമ്മു, കശ്‌മീർ, ലഡാക് എന്നീ മേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. ആർട്ടിക്കിൾ 370 പോലെ ആയിരുന്നില്ല, ഇതൊരു സ്ഥിരം വകുപ്പായിരുന്നു എന്നതാണ് പ്രത്യേകത. ജമ്മു കശ്‌മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു പ്രസ്‌തുത വകുപ്പ്. ഇത് പ്രകാരം മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്‌മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയ വകുപ്പാണിത്.
2019 ഓഗസ്‌റ്റ് 5ന് ജമ്മു കശ്‌മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരമുള്ള വ്യവസ്ഥകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് എല്ലാം തുടക്കമായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്‌തുകൊണ്ട് ജമ്മു കശ്‌മീരിന് അനുവദിച്ച പ്രത്യേക പദവി സർക്കാർ എടുത്തുകളയുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയിൽ പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 35 എ റദ്ദാക്കുകയും ചെയ്യുന്ന രാഷ്ട്രപതിയുടെ ഓർഡിനൻസും പുറപ്പെടുവിച്ചു. ജമ്മു കശ്‌മീർ പുനഃസംഘടന ബില്ലും ഇതിനിടെ പാസാക്കിയ രാജ്യസഭ, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു-കശ്‌മീർ എന്നിങ്ങനെ വിഭജിക്കാൻ നിർദേശിച്ചു. ഇതിനു പിന്നാലെ ജമ്മു കശ്‌മീരിൽ വലിയ പ്രതിഷേധങ്ങളാണ് രൂപം കൊണ്ടത്. സംഘർഷാവസ്ഥ തുടർന്നതോടെ, കേന്ദ്ര സർക്കാർ നിരവധി പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ലാൻഡ്‌ലൈനുകൾ, മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ്, സാറ്റലൈറ്റ് ചാനലുകൾ എന്നിവയുൾപ്പെടെ പ്രദേശത്തെ മുഴുവൻ ആശയവിനിമയ സംവിധാനങ്ങളും റദ്ദാക്കുകയും ചെയ്‌തിരുന്നു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം നിരവധി മാറ്റങ്ങളാണ് ഇവിടെ കൈവന്നിരിക്കുന്നത്. പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ, ജമ്മു കശ്മീരിന് പ്രത്യേക പതാകയോ ഭരണഘടനയോ ദേശീയഗാനമോ ഉണ്ടായിരിക്കില്ല. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങൾ ഉണ്ടായിരിക്കും, നേരത്തെ അത് ഉണ്ടായിരുന്നില്ല. വിവരാവകാശ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും ഉൾപ്പെടെ പാർലമെന്റ് പാസാക്കിയ എല്ലാ നിയമങ്ങളും ജമ്മു കശ്‌മീരിൽ ബാധകമായിരിക്കും. സംസ്ഥാനത്തെ രൺബീർ പീനൽ കോഡിന് പകരം ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി) നിലവിൽ വരും. രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള ഏതൊരു ഇന്ത്യൻ പൗരനും ജമ്മു കശ്‌മീരിൽ സ്വത്ത് വാങ്ങാനും സംസ്ഥാന സർക്കാർ ജോലി എടുക്കാനും സ്കോളർഷിപ്പുകളും സ്‌കീമുകളും പോലുള്ള സർക്കാർ വ്യവസ്ഥകൾ സ്വീകരിക്കാനും കഴിയും. ജമ്മു കശ്‌മീരിലെ പൗരന്മാർക്ക് ഇരട്ട പൗരത്വം ഉണ്ടായിരിക്കില്ല, അവർ ഇന്ത്യയിലെ പൗരന്മാരായിരിക്കും.