സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കയം ഇക്കോ ടൂറിസം കേന്ദ്രം തുറക്കുന്നു. ഇന്ന് മുതൽ ഇക്കോ ടൂറിസം കേന്ദ്രം തുറന്ന് പ്രവർത്തിക്കും. വിനോദ സഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചതിനെ തുടര്‍ന്ന് നൂറിലധികം ദിവസമായി അടച്ചിട്ട ടൂറിസം കേന്ദ്രമാണ് തുറക്കാനൊരുങ്ങുന്നത്. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
കഴിഞ്ഞ ജനുവരി 20നാണ് എറണാകുളം സ്വദേശിയായ യുവതിയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. പിന്നീട് മാര്‍ച്ച് അഞ്ചിന് പ്രദേശത്തെ കര്‍ഷകനായ പാലാട്ടിയില്‍ അബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇക്കോ ടൂറിസം കേന്ദ്രം അടച്ചിട്ടത്.
നേരത്തെ കക്കയം ഡാം സൈറ്റ് മേഖലയിലേക്കുള്ള പ്രവേശനം ആരംഭിച്ചിരുന്നെങ്കിലും ഇക്കോ ടൂറിസം സെന്റര്‍ തുറക്കാത്തതിനാല്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് സാധിച്ചിരുന്നില്ല. ടൂറിസം കേന്ദ്രം അടച്ചിട്ടതിനാല്‍ വിനോദ സഞ്ചാരികളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന വ്യാപാരികളും ഓട്ടോ ടാക്‌സി ജീവനക്കാരും ദുരിതത്തിലായിരുന്നു. ഇവര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം കൂടിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, ഉരക്കുഴി വെള്ളച്ചാട്ടം എന്നിവയാണ് പ്രദേശത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് ആന, കാട്ടുപോത്ത്, സാമ്പാർ മാൻ മുതലായവയെ കാണാൻ കഴിയും. സംസ്ഥാനത്ത് അവധി തുടരുന്നതിനാൽ ഈ ദിവസങ്ങളിൽ ഇവിടേക്ക് കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് നിഗമനം.
Read More: പുതിയ വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ചു റെയിൽവേ ! കൊൽക്കത്തയിലേക്കുള്ള യാത്ര ഇനി വെറും 7 മണിക്കൂറിൽ