കാബൂൾ: നീലച്ചിത്ര നടിയുടെ അഫ്ഗാൻ സന്ദർശനം വൻ വിവാദമാകുന്നു. ബ്രിട്ട്നി റെയ്ൻ വിറ്റിംഗ്ടൺ എന്ന വിറ്റ്‌നി റൈറ്റ് സമൂഹ മാധ്യമങ്ങളിൽ തന്റെ അഫ്ഗാൻ യാത്രയുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്.
വെള്ളിയാഴ്ചയാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അഫ്ഗാൻ യാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്തത്. കാബൂളിലെയും ഹെറാത്തിലെയും നിരവധി സ്ഥലങ്ങളുടെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തു.
തെരുവിലെ റിക്ഷകൾ, കട, ഹെറാത്തിലെ ആരാധനാലയത്തിന്റെ ടൈൽ ചെയ്ത സീലിംഗ്, അരിയാന എയർലൈൻസ് വിമാനം എന്നിവയുടെ ചിത്രങ്ങളും നടി ഇതോടെപ്പം പങ്കുവെച്ചു. എകെ-47 റൈഫിൾ കൈയിൽ പിടിച്ച ചിത്രങ്ങൾ അടക്കം താരം പോസ്റ്റ് ചെയ്തതോടെയാണ് വിമർശനം ഉയർന്നത്.
താലിബാൻ രണ്ടാം തവണയും അഫ്ഗാനിൽ അധികാരം പിടിച്ചതോടെ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രകാരം, പുരുഷ രക്ഷാധികാരിയില്ലാതെ അഫ്ഗാൻ സ്ത്രീകൾക്ക് ഒറ്റയ്ക്ക് 72 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ പാടില്ലന്നൊണ് പറയുന്നത്.
പാർക്കുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവയിൽ തനിച്ച് പ്രവേശിക്കുന്നതിനും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. പക്ഷെ, തനിച്ച് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പോൺതാരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
താലിബാന്റെ ഇരട്ടത്താപ്പിനെതിരെ അഫ്ഗാൻ വനിതാ അവകാശ-വിദ്യാഭ്യാസ പ്രവർത്തകയായ വാഷ്മ തോഖി രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാൻ സ്ത്രീകളെ അവരുടെ സ്വന്തം നാട്ടിൽ താലിബാൻ തടവിലാക്കുമ്പോൾ വിദേശ സന്ദർശകരെ അവരുടെ പശ്ചാത്തലം പോലും പരിഗണിക്കാതെ ആതിഥ്യമര്യാദയോടെ പരിഗണിക്കുകയും ചെയ്യുന്നുവെന്ന് അവർ കുറിച്ചു.
താലിബാന്റെ കാപട്യത്തെ വിമർശിച്ചുകൊണ്ട് മറ്റ് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഈ ചിത്രങ്ങൾ പങ്കിട്ടു.
അതേസമയം, നടിയുടെ സന്ദർശനം താലിബാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നടി നേരത്തെ ഇറാൻ സർക്കാരിനുവേണ്ടി പ്രചാരണം നടത്തിയതിന് വിമർശനങ്ങൾ നേരിട്ടിരുന്നു. ഇറാന് പുറമേ ഇറാഖ്, സിറിയ, ലെബനൻ എന്നിവിടങ്ങളിലേക്കും സമീപ വർഷങ്ങളിൽ താരം യാത്ര ചെയ്തിരുന്നു.