പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ 225!
തിരുവനന്തപുരം: സംസ്ഥാനത്തെ 134 ആശുപത്രികളിലായി പൊളിഞ്ഞു വീഴാറായ 225 കെട്ടിടങ്ങളുണ്ടെന്ന് ആരോഗ്യവകുപ്പ്. കണക്കുകളിൽ എറണാകുളമാണ് മുന്നിൽ. 41 കെട്ടിടങ്ങളാണ് ഇവിടെ പൊളിയാനായി നിൽക്കുന്നത്.
കോട്ടയം ദുരന്തത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശേഖരിച്ച കണക്കുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. അതേസമയം പൊളിക്കാന്‍ ഉത്തരവിട്ട ചില കെട്ടിടങ്ങളുടെ വിവരങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ മാത്രം 12 കെട്ടിടങ്ങളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഇത് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ആലപ്പുഴയില്‍ മുപ്പത്തിയേഴും വയനാട്ടില്‍ പതിനാലും കെട്ടിടങ്ങള്‍ അപകടാവസ്ഥയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിൽ മാത്രം 8 ആശുപത്രികളില്‍ പഴയ കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കിയും കാസര്‍കോടും ഏഴ് വീതവും കണ്ണൂരില്‍ അഞ്ചും മലപ്പുറത്ത് നാലും കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ദുരന്തം നടന്ന കോട്ടയത്ത് കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലെ കെട്ടിടങ്ങള്‍ മാത്രമാണ് പട്ടികയില്‍ ഉള്ളത്.
തിരുവനന്തപുരത്ത് പൊളിച്ചുമാറ്റേണ്ട 5 ആശുപത്രിക്കെട്ടിടങ്ങളാണുള്ളത്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പഴയ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ മുന്നില്‍ കോട്ടയം ദുരന്തത്തിനു ശേഷം മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വാര്‍ഡ്, മാറനല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ ഒപി ബ്ലോക്ക് തുടങ്ങിയവയും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പല കെട്ടിടങ്ങളിലും ഇപ്പോഴും രോഗികളെ പാർപ്പിച്ചിട്ടുണ്ട്.
രോഗികളില്ലാത്ത കെട്ടിടങ്ങള്‍ തുണി വിരിച്ചിടാനും ശുചി മുറിയായി ഉപയോഗിക്കാനും വിശ്രമിക്കാനുമൊക്കെ കൂട്ടിരിപ്പുകാര്‍ ഉപയോഗിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
പരിയാരം മെഡിക്കൽ കോളേജ് ‘വെന്റിലേറ്ററി’ൽ
കണ്ണൂർ: കോട്ടയം മെഡിക്കൽ കോളേജിലെ അപകടം ഞെട്ടലോടെയാണ് ജനം വായിച്ചറിഞ്ഞത്. അധികൃതരുടെ അനാസ്ഥ മൂലം പൊലിഞ്ഞത് ബിന്ദു എന്ന വീട്ടമ്മയുടെ ജീവിതമാണ്. പത്തും ഇരുപതുമല്ല 68 വർഷം പഴക്കമുള്ള കെട്ടിടമാണ് തകർന്നടിഞ്ഞത്.
ഇത് കേരളത്തിലെ ഒരു ജില്ലയിലെ മാത്രം സ്ഥിതിയല്ല. കോട്ടയം മെഡിക്കൽ കോളേജിനേക്കാൾ പരിതാപകരമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിന്റെ സ്ഥിതി. 75 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് ഇവിടെ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലായി ഉപയോഗിക്കുന്നത്.
ഓടിളകി തലയിൽ വീഴല്ലേ എന്ന പ്രാർത്ഥനയിലാണ് ഇവിടെ താമസിക്കുന്നവർ. വിദ്യാർഥികളുടെ ഹോസ്റ്റലിനു പുറമെ ജീവനക്കാരുടെ ക്വാർട്ടേഴ്സായും ലൈബ്രറിയായും ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്.
ടിബി ആശുപത്രിയുടെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജിന്റെ ലൈബ്രറി കെട്ടിടം കഴിഞ്ഞമാസം മഴയിൽ തകർന്നു വീണിരുന്നു. 1950ൽ ടിബി ആശുപത്രിക്കായി നിർമിച്ച കെട്ടിടങ്ങളാണ് ഹോസ്റ്റലായി ഉപയോഗിച്ചിരുന്നത്.
ജീവനക്കാർ താമസിക്കുന്ന പല ക്വാർട്ടേഴ്സും ഏതു സമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. പ്ലാസ്റ്റിക് ഷീറ്റ് ഓടിന്റെ മുകളിൽ വിരിച്ചാണ് ഇവിടെ മഴക്കാലത്ത് ചോർച്ച തടയുന്നത്.
വിവിധ ചികിത്സാ പദ്ധതിയിൽ ചെലവിട്ട വകയിൽ സർക്കാരിൽ നിന്നും മെഡിക്കൽ കോളജിന് ലഭിക്കാനുള്ളത് 110 കോടി രൂപയാണ്. മരുന്നു കമ്പനിക്കാർക്കു പണം നൽകാൻ കഴിയാത്തതിനാൽ മരുന്നു വിതരണവും നിലക്കുന്ന അവസ്ഥയിലാണ്.
എട്ടു നിലകളാണ് ആശുപത്രി സമുച്ചയത്തില്‍ ഉള്ളത്. എന്നാൽ ഇവിടെ പുതുതായി സ്ഥാപിച്ച നാലു ലിഫ്റ്റുകളും അടിക്കടി പ്രവർത്തനരഹിതമാകും.
സർക്കാർ ഏറ്റെടുത്തതിന് ശേഷം ആശുപത്രിയിൽ മൂന്ന് വർഷം മുമ്പ് 40 കോടി രൂപയുടെ നവീകരണ പ്രവർത്തികൾ ആണ് തുടങ്ങിയിരുന്നത്. ഇതിലുൾപ്പെടുത്തി നിർമിച്ച ലിഫ്റ്റുകളാണ് അടിക്കടി കേടാകുന്നത്.
Summary: According to the Health Department, there are 225 dilapidated buildings across 134 hospitals in Kerala, posing serious safety concerns. Ernakulam tops the list with 41 buildings in dangerous condition awaiting demolition.