മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്.
അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ വിരുന്നിനു വന്നതായിരുന്നു കുട്ടിയും കുടുംബവും. അടുത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.
കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്
തൃശൂർ: സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. അതിരപ്പിള്ളി കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് 14-ാം ബ്ലോക്കിൽ വെച്ചാണ് സംഭവം. ചുള്ളി എരപ്പ് ചീനംചിറ സ്വദേശികളായ കേക്കാടത്ത് വീട്ടിൽ കെ.എ. കുഞ്ഞുമോൻ, ഭാര്യ സുമ എന്നിവർക്ക് ഗുരുതര പരിക്കേറ്റു.
ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി പോകുന്നതിനിടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു സംഭവം. സുമ എസ്റ്റേറ്റിലെ തൊഴിലാളിയാണ്. യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കൂട്ടമായി എത്തിയ കാട്ടുപന്നികൾ വന്ന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണാണ് കുഞ്ഞുമോനും ഭാര്യ സുമയ്ക്കും ഗുരുതരമായി പരിക്കേറ്റത്. കുഞ്ഞുമോന് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കുണ്ട്.
ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.