കോഴിക്കോട്: ഓടുന്ന ട്രെയിനിൽ നിന്ന് റയിൽവേ ജീവനക്കാരൻ തള്ളിയിട്ട യുവാവ് മരിച്ചു. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങിയ യുവാവിനെ ഏറെനേരം കഴിഞ്ഞാണ് ആശുപത്രിയിലെത്തിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്.A young man died after being pushed by a railway employee from a moving train
മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിനിലെ എസി കോച്ചിലേക്ക് ഓടിക്കയറാൻ ശ്രമിച്ച യുവാവിനെയാണ് റയിൽവെയുടെ എസി മെക്കാനിക്ക് തള്ളിയിട്ടത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് റയിൽവെ പൊലീസ് റയിൽവേ സ്റ്റേഷന് സമീപത്തുള്ള പിവിഎസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മംഗളൂരു – കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ കോഴിക്കോട് സ്‌റ്റേഷനിലെത്തി അവിടെ നിന്ന് പുറപ്പെടാനായി ട്രെയിൻ മുന്നോട്ടെടുത്തപ്പോൾ ഓടിക്കയറിയതായിരുന്നു യുവാവ്. ട്രെയിനിലുണ്ടായിരുന്ന എ.സി മെക്കാനിക് ജീവനക്കാരനാണ് യുവാവിനെ തള്ളിയിട്ടതെന്ന് ട്രെയിനിലുണ്ടായിരുന്നവർ ആരോപിച്ചു.
ട്രെയിനിൽ യുവാവ് ഓടിക്കയറിയപ്പോൾ ഇറങ്ങെടാ വെളിയിൽ എന്ന് ആക്രോശിച്ച് ജീവനക്കാരൻ ഇയാളെ തള്ളിയിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാൾ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.
യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരൻ ഇത്തരത്തിൽ പെരുമാറിയതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. റെയിൽവേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നൽകാനോ റെയിൽവേ അധികൃതർ തയ്യാറായില്ല.
ഇതേത്തുടർന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമിൽ കിടത്തിയതിന് ശേഷമാണ് മീറ്ററുകൾ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചത്.