കൊച്ചി: തട്ടിപ്പിന്റെ പുതിയ രൂപവുമായി കൊച്ചിയിൽ ഒരു യുവാവ് വിലസുന്നു. ക്ഷേത്രങ്ങളിലെ വഴിപാട് കൗണ്ടറുകളിൽ നിന്നും അതിവിദഗ്ധമായാണ് ഇയാൾ പണം തട്ടി കടന്നുകളയുന്നത്.A young man comes to Kochi with a new form of fraud
വലിയ പണച്ചിലവുള്ള വഴിപാടുകൾക്ക് രസീത് എഴുതിയ ശേഷം പണം ഗൂഗിൾപേ ചെയ്യാമെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇതിനിടെ കൗണ്ടറിൽ നിന്നും പല ആവശ്യങ്ങൾ പറഞ്ഞ് കുറച്ച് പണം വാങ്ങും.
അതുൾപ്പെടെ ഗൂഗിൾപേ ചെയ്യാം എന്നു പറയുന്നതോടെ കൗണ്ടറിലെ ജീവനക്കാർ പണം നൽകും. എന്നാൽ, തൊട്ടുപിന്നാലെ ഇയാൾ കയ്യിൽകിട്ടിയ പണവുമായി മുങ്ങും.
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആറിലേറെ ക്ഷേത്രങ്ങളിൽ നിന്നും ഇയാൾ സമാനമായ രീതിയിൽ പണംതട്ടിയെടുത്തു എന്നാണ് റിപ്പോർട്ട്.
വഴിപാട് കള്ളനെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസും ക്ഷേത്രം ഭാരവാഹികളും. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ തറമേക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തിയും ഇയാൾ പണം തട്ടിയെടുത്ത് മുങ്ങി. രാവിലെ 8.45ഓടെയാണ് തട്ടുപ്പുകാരൻ ക്ഷേത്രത്തിൽ എത്തിയതെന്ന് മേൽശാന്തി സൂര്യദേവ് പറഞ്ഞു.
വലിയ ചിലവുള്ള രണ്ട് വഴിപാടുകൾ വേണമെന്ന് കൗണ്ടറിലുണ്ടായിരുന്ന മാനേജറോട് പറഞ്ഞു. വിലാസം വാങ്ങി, രസീത് എഴുതിയപ്പോഴേക്കും ഒരു ഫോൺ കോൾ വന്നു.
മറുഭാഗത്ത് ഇയാളുടെ അച്ഛനാണെന്ന തരത്തിലായിരുന്നു സംസാരം. വഴിപാടുകളെക്കുറിച്ച് വിശദമായി ഫോണിലൂടെയും സംസാരിച്ചു. ഇതോടെ ജീവനക്കാർക്ക് വിശ്വാസമായി.
ഇതിനിടെ താൻ വന്ന ടാക്സി വാഹനം ഒന്ന് പറഞ്ഞയക്കണമെന്നും 1500 രൂപ തരാമോ എന്നും ചോദിച്ചു. വാഹനം പറഞ്ഞുവിട്ട ശേഷം എല്ലാ പണവും ഒരുമിച്ച് നൽകുമെന്ന ധാരണയിൽ ജീവനക്കാർ പണം നൽകി. ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയ ആളിനെ പിന്നെ കണ്ടില്ല.
ക്ഷേത്രത്തിൽ കൊടുത്ത ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പ്രതികരണമില്ല. വൈകുന്നേരം ആൾ വരുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പിറ്റേദിവസമാണ് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലും ഇങ്ങനെ ഒരാളെത്തി പണവുമായി മുങ്ങിയെന്ന വിവരം അറിയുന്നത്.
ക്ഷേത്രത്തിൽ കൊടുത്ത വിലാസം അന്വേഷിച്ചപ്പോൾ അത് വ്യാജമാണെന്ന് കണ്ടെത്തി. എന്തായാലും ആളിന്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്. ഇത് വെച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്