യു.എസ്സിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്ന സംഭവത്തോടനുബന്ധിച്ച് യുഎസിലെ
വെബ്കോമിക് തയാറാക്കിയ കാർട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നു. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ക്രൂവിനെ വംശീയമായി അധിക്ഷേപിക്കുന്നു എന്നാണു പരാതി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക്സ്ഫോഡ് കോമിക്സാണ് കാർട്ടൂൺ തയാറാക്കിയത്. അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റിക്കോഡിങ് എന്ന കുറിപ്പോടെയാണ് ഇന്ത്യക്കാരെ മോശമായി ചിത്രീകരിച്ചിരിക്കുന്ന കാർട്ടൂൺ ഫോക്സ്ഫോഡ് പങ്കുവച്ചിരിക്കുന്നത്.
നീളമുള്ള ലങ്കോട്ടി മാത്രം ധരിച്ച് അർധനഗ്നരായി കരഞ്ഞുകൊണ്ട് നിൽക്കുന്ന അവസ്ഥയിലാണ് ഇന്ത്യക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. ചിലർ തലപ്പാവും വച്ചിട്ടുണ്ട്. പരസ്പരം പഴിച്ചുകൊണ്ട് അസഭ്യവർഷം നടത്തുന്ന ഓഡിയോയും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കപ്പലിലുണ്ടായിരുന്ന ക്രൂവിന്റെ അവസരോചിതമായ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോർട്ട് വന്നിട്ടുമാണ് ഇന്ത്യൻ ക്രൂ അംഗങ്ങളെ ഇത്തരത്തിൽ മോശമായി ചിത്രീകരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് ഡാലി കപ്പലിന്റെ ഉള്ളിൽ നിന്നുള്ള അവസാനത്തെ റിക്കോഡിങ് എന്ന കുറിപ്പോടെയാണ് കാർട്ടൂൻ തയ്യാറാക്കിയിരിക്കുന്നത്. കാർട്ടൂണിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പ്രമുഖർ കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തി.