മിസോറി: ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ. സംഭവത്തിൽ 21കാരിയായ അമ്മ പൊലീസ് പിടിയിൽ. അമേരിക്കയിലെ മിസോറിയിലാണ് ദാരുണ സംഭവം നടക്കുന്നത്. ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയിലായിരുന്നു ഒരു വയസ് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണപ്പെട്ടത്. മൈഗ്രേൻ മൂലമുള്ള തലവേദനയ്ക്ക് അമിതമായ അളവിൽ മരുന്ന് കഴിച്ച് ഉറങ്ങിപോയതാണെന്നാണ് 21കാരിയായ അമ്മയുടെ വാദം. ഉറക്കം ഉണർന്ന് നോക്കുമ്പോൾ കുട്ടി ചലനമറ്റ നിലയിലായിരുന്നു.
നീണ്ട 43 മണിക്കൂറോളമാണ് പരിചരണങ്ങളൊന്നും ലഭിക്കാതെ കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്നത്. സംഭവത്തിൽ അശ്രദ്ധമായി കുഞ്ഞിനെ കൈകാര്യം ചെയ്തതിന് 21കാരിയായ അലിസാ വെമെയറിനെ ചൊവ്വാഴ്ച പൊലീസ് എത്തി അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇവർ തന്നെ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കുട്ടി മരിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ അശ്രദ്ധ പുറത്ത് വന്നത്.
കുഞ്ഞിന്റെ ചുണ്ടുകൾ നീല നിറത്തിലായെന്നും ചലിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടേയിരുന്നു യുവതി പൊലീസുമായി ബന്ധപ്പെട്ടത്. കടുത്ത തലവേദന കാരണം കുഞ്ഞിന്റെ കാര്യങ്ങളിൽ വേണ്ട പരിചരണം നൽകാൻ സാധിച്ചിരുന്നില്ലെന്നായിരുന്നു യുവതി പൊലീസിനോട് വിശദമാക്കിയത്. അമിതനേരം ഡയപ്പർ ധരിച്ചതിനെ തുടർന്ന് ശരീരത്തിൽ ചുവന്ന തടിപ്പുകളും ദൃശ്യമായിരുന്നു.
മൈഗ്രേനുള്ള മരുന്ന് കഴിച്ച ശേഷം ഉറങ്ങിയ താൻ എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടി ചലനമറ്റ നിലയിൽ ആയിരുന്നതായാണ് യുവതി പറയുന്നത്. ഒന്നിലേറെ ഗുളികകൾ കഴിച്ചതായും ഇവർ വിശദമാക്കിയിട്ടുണ്ട്. നിലവിൽ അശ്രദ്ധമൂലമുള്ള ശിശു മരണത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.