ബെംഗളൂരു: യോജിച്ച പങ്കാളിയെ കണ്ടെത്തി നൽകാൻ കഴിയാതെ പോയ മാട്രിമോണി പോർട്ടലിന് 60,000 രൂപ പിഴ ചുമത്തി ബംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബംഗളൂരുവിലെ എംഎസ് നഗർ നിവാസിയായ വിജയകുമാർ കെഎസ് എന്നയാളാണ് മകൻ ബാലാജിക്ക് വധുവിനെ തേടി മാട്രിമോണിയിൽ എത്തിയത്. കല്യാൺ നഗറിലുള്ള ദിൽമിൽ മാട്രിമോണി പോർട്ടലിലാണ് അദ്ദേഹം രജിസ്റ്റർ ചെയ്തിരുന്നത്.
മാർച്ച് 17നാണ് മകന്റെ ആവശ്യമായ രേഖകളും ഫോട്ടോകളുമായി വിജയകുമാർ മാട്രിമോണി ഓഫീസിനെ സമീപിച്ചത്. വധുവിനെ കണ്ടെത്തുന്നതിന് 30,000 രൂപ ഫീസായി നൽകണമെന്ന് ദിൽമിൽ മാട്രിമോണി ആവശ്യപ്പെട്ടു. വിജയകുമാർ അന്നുതന്നെ പണം നൽകുകയും 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദിൽമിൽ മാട്രിമോണി വാക്കാലുള്ള ഉറപ്പ് നൽകുകയും ചെയ്തു.
ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദിൽമിൽ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇത് വിജയ കുമാറിനെ അവരുടെ ഓഫീസ് ഒന്നിലധികം തവണ സന്ദർശിക്കാൻ കാരണമാക്കി. ഏപ്രിൽ 30 ന് വിജയകുമാർ ദിൽമിൽ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയാണ് ഉണ്ടായത്.
ഇതേതുടർന്ന് മേയ് ഒൻപതിന് വിജയകുമാർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും ദിൽമിൽ മാട്രിമോണി പ്രതികരിക്കാൻ തയ്യാറായില്ല. തുടർന്നാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
സേവന ദാതാവ് ഉപഭോക്താവിൻറ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും അന്യായമായ വ്യാപാര വ്യവസ്ഥകളിൽ ഏർപ്പെട്ടുവെന്നും കമ്മീഷൻ പ്രസിഡന്റ് രാമചന്ദ്ര എം എസ് ചൂണ്ടിക്കാണിച്ചു. ഫീസായി വാങ്ങിയ 30,000 രൂപയും സേവനത്തിലുണ്ടായ അതൃപ്തിക്ക് 20,000 രൂപയും മാനസിക പീഡനത്തിന് 5,000 രൂപയും വ്യവഹാരത്തിന് 5,000 രൂപയും ഗുണഭോക്താവിന് തിരികെ നൽകാൻ കോടതി ഉത്തരവിട്ടു.
Consumer Court imposes Rs 60,000 fine on matrimony portal