മലപ്പുറം: പൂക്കോട്ടൂർ അറവങ്കരയിൽ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ മൂന്നുപേർ കൂടി പിടിയിലായി. കണ്ണൂർ സ്വദേശികളായ വെള്ളാർവെള്ളി കുന്നുമ്മൽ വീട്ടിൽ വൈശാഖ് (27), തോലമ്പ്ര പത്മാലയം വീട്ടിൽ സന്ദീപ് (34), തോലമ്പ്ര വട്ടപ്പോയിൽ വീട്ടിൽ രതീഷ്(42) എന്നിവരെയാണ് മലപ്പുറം ഡിവൈ.എസ്.പി നന്ദഗോപന്റെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കേസിൽ പിടിയിലായവരുടെ ആകെ എണ്ണം ഇതോടെ പത്തായി. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നിർദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ മനോജ് പറയട്ട. എസ്.ഐ കെ.ആർ ജസ്റ്റിൻ, എ.എസ്.ഐ അനീഷ് ചാക്കോ, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മധുരൈ അഴകർ നഗർ സ്വദേശി ആർ ബാലസുബഹ്‌മണ്യ (56) നെയാണ് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. പൂക്കോട്ടൂർ അറവങ്കരയിൽ കഴിഞ്ഞ വർഷം മാർച്ച് 16 നായിരുന്നു സംഭവം.
കോഴിക്കോട് കക്കോടി മക്കട സ്വദേശി പുത്തലത്ത് കുഴിയിൽ വീട്ടിൽ അയ്യൽ (17), കേകേട് ഒറ്റതെങ്ങ് വടക്കേടത്ത് മീത്തൽ ജിഷ്ണു (24), എലത്തൂർ പുതിയ നിരത്ത് എലത്തുക്കാട്ടിൽ ഷിജു (45), രക്ഷപ്പെടാൻ സഹായിച്ച ഒരണ്ണം കേളംപീടിക സ്വദേശി ജിഷ്ണു, തൃശൂർ കോടാലി സ്വദേശി പട്ടിലിക്കാടൻ സുജിത്ത് (37), കണ്ണൂർ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറന കൃഷ്ണക്യപയിൽ രതീഷ് (30), ഉള്ളിയിൽ കിഴക്കോട് കെ.കെ വരുൺ (30) എന്നിവരെ മഞ്ചേരി പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അയ്യൽ ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.