മൂന്നാറിൽ മന്ത്രി ഗണേഷ്‌കുമാർ തുടക്കമിട്ട കെ.എസ്.ആർ.ടി.സി.യുടെ ഡബിൾ ഡെക്കർ ബസിനെതിരെ പ്രതിഷേധവുമായി ഓട്ടോ-ടാക്‌സി ഡ്രൈവർമാരിലെ ഒറ്റപ്പെട്ട ഒരു വിഭാഗം ക്രിമിനലുകൾ. ശനിയാഴ്ച മന്ത്രി ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്തെത്തിയത്.
ബസ് സർവീസ് അവസാനിപ്പിക്കണമെന്നും ഓൺലൈൻ ടാക്‌സി സർവീസുകൾ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. മൂന്നാറിൽ ക്രിമിനൽ പശ്ചാത്തലമുള്ള ടാക്‌സിമാഫിയയുടെ പ്രവർത്തനങ്ങൾ ശക്തമാണ്.
തിരക്കേറിയ ടൗണുകളിൽ ഇവരുടെ വാഹനങ്ങളുമായി സഞ്ചാരികളുടെ വാഹനങ്ങൾ തട്ടിയാലോ സൈഡ് കൊടുkkന്ന കാരണങ്ങൾ പറഞ്ഞ് പ്രശ്‌നമുണ്ടായാലോ സഞ്ചാരികളെ ആക്രമിക്കുന്നത് പതിവാണ്. ടാക്‌സി ഡ്രൈവർമാരിലെ ഏതാനും ക്രിമിനൽ സംഘങ്ങളാണ് ഇക്കാര്യങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്.
സഞ്ചാരികൾ പലപ്പോഴും പ്രശ്‌നമുണ്ടായാൽ ചോദിക്കുന്ന പണം നൽകി ഒത്തു തീർപ്പാകുകയാണ് പതിവ്. ഇനി പോലീസ് കേസുണ്ടായാൽ ക്രിമിനൽ സംഘങ്ങൾ തമിഴ്‌നാട്ടിലേക്ക് മുങ്ങും. അവിടെ വേരുകൾ ഉള്ള ഇവർ പിന്നെ നാളുകൾ കഴിഞ്ഞാണ് തിരികെയെത്തുക. ഇത്തരക്കാരാണ് നിലവിൽ ഡബിൾ ഡക്കർ ബസ് സർവീസ് മുടക്കാൻ മുന്നിൽ നിൽക്കുന്നത്.
ഡബിൾ ഡക്കർകൂടാതെ മൂന്നാർ മേഖലയിൽ പുതുതായി മിനിബസുകൾ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉൾപ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിലൂടെ ഈ ബസുകൾക്ക് സഞ്ചരിക്കാനാകും. നിലവിലെ ഡബിൾ ഡെക്കർ ബസ് ഒരുവിധത്തിലും പ്രദേശത്തെ ടാക്‌സി തൊഴിലാളികളെ ബാധിക്കില്ല. ഇതിനെതിരെ സമരം ചെയ്യുന്നവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും മന്ത്രി പറഞ്ഞു.