വിമാനത്തിലെ ഉപദേശം ഇഷ്ടാപ്പെടാതിരുന്ന യുവാവ് സഹയാത്രികനെ മൂക്കിടിച്ചു തകർത്തു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ സ്വദേശിയായ അനിൽ തോമസ്സാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിശാലിനെ ആക്രമിച്ചത്.
ഇന്നലെ പുലർച്ചെ 2ന് ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.
കൊച്ചിയിൽ ലാൻഡ് ചെയ്യുകയാണെന്ന് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നതോടെ സീറ്റ് ബെൽറ്റ് ധരിക്കാൻ വിശാൽ സമീപത്തിരുന്ന അനിൽ തോമസിനോട് നിർദേശിച്ചെങ്കിലും അനുസരിച്ചില്ല.പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെൽറ്റിടുന്നതാണ് ലാൻഡിങ് സമയത്ത് സുരക്ഷിതമെന്നും ഒരിക്കൽക്കൂടി ഉപദേശിച്ചതാണ് അനിൽ തോമസിനെ ചൊടിപ്പിച്ചത്. പെട്ടെന്ന് പ്രകോപിതനായ ഇയാൾ വിശാലിന്റെ മൂക്കിന് ഇടിച്ചു പരിക്കേൽപ്പിച്ചു.
സംഭവം കാബിൻ ജീവനക്കാർ അധികൃതരെ അറിയിച്ചതിനെതുടർന്ന് വിമാനം ലാൻഡ് ചെയ്ത ശേഷം വിമാനത്താവള സുരക്ഷാ വിഭാഗമായ സിഐഎസ്എഫ് എത്തി അനിലിനെ പിടികൂടി നെടുമ്പാശേരി പൊലീസിന് കൈമാക്കുകയായിരുന്നു. എന്നാൽ, പരാതി ഇല്ലെന്ന് വിശാൽ എഴുതി നൽകിയതോടെ പൊലീസ് അനിൽ തോമസിനെ വിട്ടയക്കുകയായിരുന്നു. എന്നാലും ഒരു നല്ല കാര്യം പറഞ്ഞത് ഇങ്ങനെയായ സങ്കടത്തിലാണ് വിശാൽ.