ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിൽ നിന്ന് ലഭിച്ച പ്രസാദത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്നാണ് ആരോപണം. ക്ഷേത്രത്തിൽ നിന്ന് ഒരു ഭക്തന് ലഭിച്ച ലഡുവിനുളളിലാണ് പാറ്റയെ കണ്ടെത്തിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശരശ്ചന്ദ്ര കെ എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇത് കടുത്ത പ്രതിഷേധനങ്ങൾക്ക് കാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.
ലഡു രണ്ടായി മുറിച്ച് ചത്ത പാറ്റയെ പുറത്തെടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ യുവാവ് ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർക്ക് പരാതി നൽകുകയായിരുന്നു.
അശ്രദ്ധയോടെയാണ് ജീവനക്കാർ പ്രസാദം ഉണ്ടാക്കിയതെന്നാണ് ശരശ്ചന്ദ്ര പരാതിയിൽ പറഞ്ഞിരിക്കുന്നത്. താൻ ഞായറാഴ്ച ക്ഷേത്രം സന്ദർശിച്ചിരുന്നു. പ്രസാദമായി ലഭിച്ച ലഡുവിൽ നിന്ന് ചത്ത പാറ്റയെ കണ്ടെത്തുകയായിരുന്നു.
എന്നാൽ ഈ പ്രശ്നം ദയവായി പരിഹരിക്കണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെത്തന്നെ ക്ഷേത്രം അധികൃതർ സംഭവത്തിൽ വിശദീകരണം നൽകി. ക്ഷേത്രത്തിൽ ശുചിത്വം പാലിച്ച് കൃത്യമായ രീതിയിലാണ് ലഡു തയ്യാറാക്കുന്നത്.
ജീവനക്കാരുടെ കൃത്യമായ മേൽനോട്ടവും ഉണ്ടായിരുന്നു. അതിൽ നിന്ന് പാറ്റയെ കണ്ടെത്താൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് ശ്രീശൈലം ദേവസ്ഥാനം ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർ ശ്രീനിവാസ റാവു പ്രതികരിക്കുകയും ചെയ്തു.
പ്രസാദത്തെക്കുറിച്ച് ഭക്തർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY:
A dead lizard was allegedly found in the prasadam received from the famous Srisailam Devasthanam temple in Andhra Pradesh. The incident came to light when a devotee discovered the lizard inside a laddu prasadam he had received from the temple.