കൊച്ചി: സുഹൃത്തുകളുടെ വെല്ലുവിളി ഏറ്റെടുത്ത് ഗുഡ്സ് ട്രെയിനിനു മുകളിൽ കയറിയ 17കാരന് ട്രാക്കിനു മുകളിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ദാരുണാന്ത്യം.A 17-year-old who climbed on top of a goods train met a tragic end
ബി.ബി.എ വിദ്യാർത്ഥി, ഇടപ്പള്ളി അമൃത ആശുപത്രിക്ക് സമീപം വൈമേലിൽ (കമ്പിവേലിക്കകത്ത്) വീട്ടിൽ ആന്റണി ജോസാണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
85% പൊള്ളലേറ്റിരുന്നു. ഇന്നലെ വൈകിട്ട് ഇടപ്പള്ളി സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന ട്രെയിനിനു മുകളിലാണ് കയറിയത്. ഷോക്കേറ്റ്തെറിച്ചുവീഴുകയായിരുന്നു.
സുഹൃത്തുക്കളുടെ നിലവിളി കേട്ട് സമീപത്തുള്ളവർ ഓടിയെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ബേൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്റെ പിറന്നാളിന് കേക്ക് വാങ്ങാനായി ഇറങ്ങിയതായിരുന്നു ആന്റണിയും മറ്റുള്ളവരുമെന്ന് എളമക്കര പൊലീസ് പറഞ്ഞു. ട്രെയിനിന്റെ അടിയിലൂടെ കൂട്ടുകാർ ആദ്യം ട്രാക്കിനു മറുവശത്തേക്കു കടന്നു.
മറുഭാഗത്തേക്ക് ഇറങ്ങാൻ ട്രെയിനിന്റെ കോണിയിലൂടെ കയറിയ ആന്റണി ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.
ആലപ്പുഴ എക്സ്.എൽ ഗ്ലാസ് ഫാക്ടറിയിലെ മുൻജീവനക്കാരൻ ജോസ് ആന്റണിയും ലൂർദ്ദ് ആശുപത്രിയിലെ നഴ്സായ സൗമ്യയുമാണ് മാതാപിതാക്കൾ. ഏക മകനാണ്.
മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്. സംഭവത്തിൽ ആർ.പി.എഫ് അന്വേഷണം ആരംഭിച്ചു.