കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചു. കേസിൽ എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ശ്രീനാഥ് ഭാസി ജാമ്യാപേക്ഷ പിൻവലിച്ചത്.
ശ്രീനാഥ് ഭാസിയുടെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെ അപേക്ഷ പിൻവലിക്കുകയായിരുന്നു.
കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അറസ്റ്റ് തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, കേസിന്‍റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണർ ആർ അശോക് കുമാറിന് കൈമാറിയിരുന്നു.
യുവതി ഉൾപ്പെടെ രണ്ട് പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ചില സിനിമ താരങ്ങളുമായി പ്രതികൾക്കുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചിരുന്നു.
ഇവരെ വിളിച്ച് വരത്തുമെന്നും നോട്ടീസ് നൽകി ചോദ്യം ചെയ്യുമെന്നും എക്സൈസ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്.