ഇടുക്കി: തൊടുപുഴ ബിജു ജോസഫ് വധക്കേസിൽ പ്രതികളുമായുള്ള പോലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. ഒന്നാം പ്രതി ജോമോൻ, രണ്ടാം പ്രതി ആഷിക്, മൂന്നാം പ്രതി മുഹമ്മദ് അസ്ലം എന്നിവരെ ജോമോന്റെ വസതിയിലും,ഗോഡൗണിലും എത്തിച്ചായിരുന്നു ഇന്നത്തെ തെളിവെടുപ്പ്.
തെളിവെടുപ്പിനിടെ പ്രതിയുടെ വീടിന്റെ തറയിലും, ഭിത്തിയിലുമായി രക്തക്കറകൾ കണ്ടെത്തി. മാത്രമല്ല മുടിയുടെ അവശിഷ്ടങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബിജുവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു എന്നത് ശരിവെക്കുന്ന തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വീട്ടിലെത്തിച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് പ്രതികൾ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ ഒളിപ്പിച്ചത്.
മർദനശേഷം വീടിനുള്ളിലെ മുറിയിലായിരുന്നു ബിജുവിനെ കിടത്തിയത്. ഒന്നാം പ്രതി ജോമോനും, മുഹമ്മദ് അസ്ലമും, ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരണം ഉറപ്പായതോടെ കേസിലെ നാലാം പ്രതിയായ ജോമിനെയും വിളിച്ച് വരുത്തുകയായിരുന്നു.
ശേഷം നാലു പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്.
മൃതദേഹം ഒളിപ്പിച്ച ഗോഡൗണിലും പ്രതികളെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ സമയം പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ഇടിവളകളും അന്വേഷണത്തിൽ പോലീസ് കണ്ടെടുത്തു.
ഈ ഇടിവളകൾ ജോമോന്റേതും, മുഹമ്മദ് അസ്ലമിൻ്റെതുമാണെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല ബിജുവിൻ്റെ വർക്ക് ഷോപ്പിലും, ഷൂലൈസ് വാങ്ങിയ കടയിലും അന്വേഷണസംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
മാർച്ച് 22 നാണ് തൊടുപുഴ ചുങ്കം സ്വദേശിയായ ബിജു ജോസഫിന്റെ കൊലപാതക വിവരം പുറംലോകം അറിയുന്നത്. ബിസിനസ് പാർട്‌ണർമാർക്ക് ഇടയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
കഴിഞ്ഞ വ്യാഴാഴ്ച ബിജുവിന്റെ ഭാര്യ ഇയാളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ മിസ്സിംഗ് കേസായിരുന്നു ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിൽ കൊണ്ടെത്തിച്ചത്.
ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ചെറിയ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടായിരുന്നുവെന്ന് പോലീസ് ആദ്യം കണ്ടെത്തുകയായിരുന്നു. പിന്നീടത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് മനസിലായത്.
‘ദേവമാതാ’ എന്ന പേരിലുള്ള കാറ്ററിങ് സ്ഥാപനവും, മൊബൈൽ മോർച്ചറിയുമാണ് ഇവർ ഒന്നിച്ച് നടത്തിയിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായി. കോടതിയിൽ കേസും നിലനിന്നിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ബിജുവിനെതിരെ കൊച്ചി ടീമിന് ക്വട്ടേഷൻ കൊടുക്കുകയായിരുന്നെന്ന് ഒന്നാം പ്രതി ജോമോൻ സമ്മതിച്ചിട്ടുണ്ട്. കേസിൽ ഇതുകൂടാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരുന്നു.
ജോമോൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കലയന്താനിയിലുള്ള കാറ്ററിങ് സർവീസ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
മാലിന്യത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒരാൾക്ക് മാത്രം ഇറങ്ങാൻ പാകത്തിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ മാൻഹോൾ. രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം ചീർത്ത നിലയിലായിരുന്നു.
അതുകൊണ്ടുതന്നെ മൃതദേഹം മാൻഹോളിൽ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ മാൻഹോളിൻ്റെ മറുവശത്തെ കോൺക്രീറ്റ് പൊട്ടിച്ച് വിസ്‌താരം വർധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.