ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ റെയ്ഡ്.
6,000 കോടി രൂപയുടെ മഹാദേവ് ആപ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ സിബിഐ സംഘം പരിശോധന നടത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന് പുറമേയാണ് സിബിഐയും അന്വേഷണം നടത്തുന്നത്.
കേസും പരിശോധനകളും രാഷ്ട്രീയപ്രേരിതമെന്നാണ് ഭൂപേഷ് ബാഗേൽ പറയുന്നു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ വേടയാടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
മഹാദേവ് ആപ് അഴിമതിക്കേസിന് പുറമേ മദ്യ അഴിമതി കേസിലും കോൺഗ്രസ് നേതാവ് ഇപ്പോഴും അന്വേഷണം നേരിടുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ബാഗേലിന്റെ വസതികളിൽ ഇ.ഡി പരിശോധന നടത്തി.
ബാഗേലിന്റെ റായ്പുരിലെയും ഭിലാലിലെയും വീടുകളിലാണ് കഴിഞ്ഞ ദിവസം സിബിഐ സംഘം റെയ്ഡ് നടത്തിയത്. ഇതിന് പുറമേ കോൺഗ്രസ് എംഎൽഎ ദേവേന്ദ്ര യാദവ്, ബാഗേലിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമ, ഐപിഎസ് ഓഫിസർമാരായ ആനന്ദ് ഛബ്ര, അഭിഷേക് പല്ലവ, ആരിഫ് ഷെയ്ഖ്, പ്രശാന്ത് അഗർവാൾ, പൊലീസ് ഉദ്യോഗസ്ഥനായ സഞ്ജയ് ധ്രുവ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി.
ഛത്തീസ്ഗഡ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൽ നിന്നാണു കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാഗേലിനു പുറമേ ആപ്പിന്റെ പ്രമോട്ടർമാരായ രവി ഉപ്പൽ, സൗരഫ് ചന്ദ്രാകർ, ശുഭം സോണി, അനിൽകുമാർ അഗർവാൾ എന്നിവരടക്കം 14 പേർക്കെതിരെയാണു സിബിഐ കേസ് എടുത്തത്. മഹാദേവ് ആപ് അഴിമതിയുമായി ബന്ധപ്പെട്ട് 70 കേസുകൾ സർക്കാർ സിബിഐക്കു കൈമാറിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിക്കുന്നുണ്ട്.
വാതുവയ്പ് വെബ്സൈറ്റുകളുടെ കള്ളപ്പണം ബെനാമി അക്കൗണ്ടുകളിലൂടെ വെളുപ്പിക്കുന്നതിന് മറയായി മഹാദേവ് ആപ്പിനെ ഉപയോഗിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.