കൊച്ചി: ന്യായമായ കാരണമില്ലാതെ ഭർത്താവിൽനിന്നു വേർപിരിഞ്ഞ് താമസിക്കാൻ തീരുമാനിച്ച ഭാര്യയ്ക്ക് ജീവനാംശത്തിന് അവകാശപ്പെടാൻ അർഹതയില്ലെന്ന് ഹൈക്കോടതി.
പരസ്പരം അവകാശം, ആശ്വാസം, സ്‌നേഹം എന്നിവ വിവാഹത്തിന്റെ ഒരു അടിസ്ഥാന വശങ്ങളാണ്. ഇണകളിൽ ഒരാൾ ബന്ധത്തിൽ പിൻമാറുന്നത് വൈവാഹിക ബാധ്യതകളിൽ നിന്നുള്ള പിൻമാറ്റമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹം പ്രത്യുൽപ്പാദനത്തിനും കുട്ടികളെ വളർത്തുന്നതിനും പുറമെ സൗഹൃദവും വൈകാരികമായ പിന്തുണയും കൂടി ഉറപ്പു നൽകുന്നതാണെന്നും കോടതി പറഞ്ഞു. വിവാഹം ഭാര്യാഭർത്താക്കൻമാർക്ക് പ്രത്യേക അവകാശങ്ങളും ബാധ്യതകളും ഉണ്ടാക്കുന്നുണ്ട്.
വിവാഹത്തിലേർപ്പെടുന്ന വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാനും ദാമ്പത്യ ബന്ധത്തിൽ ചില ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുമുള്ള പ്രതിബദ്ധതകൂടിയുണ്ടെന്നും കോടതി പറഞ്ഞു.
ഭാര്യയ്ക്ക് ജീവനാംശം നൽകണമെന്ന കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ന്യായമായ കാരണങ്ങളില്ലാതെ ഭാര്യ വേർപിരിഞ്ഞു താമസിക്കുന്നതിനാൽ ജീവനാംശം ആവശ്യപ്പെടാൻ അർഹതയില്ലെന്നായിരുന്നു ഭർത്താവിന്റെ വാദം.
2008ൽ കക്ഷികൾ വിവാഹിതരായി ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്. ഭർത്താവ് കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി 2017ൽ ഇവർക്ക് വിവാഹമോചനം ലഭിക്കുകയും ചെയ്തു.
മതിയായ കാരണമില്ലാതെ ഭാര്യ തന്നെയും പ്രായപൂർത്തിയാകാത്ത മകളെയും ഉപേക്ഷിച്ചുവെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
മതിയായ കാരണമില്ലാതെ ഭാര്യ ഉപേക്ഷിച്ചതിനാലാണ് മകളുടെ രക്ഷാകർതൃത്വം ഹർജിക്കാരന് നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് കാണിക്കാൻതക്ക തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുടുംബക്കോടതി പുറപ്പെടുവിച്ച ജീവനാംശ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.