ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണ ജോർജ് അതിരാവിലെ ഡൽഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളോട് പറഞ്ഞത് ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായുള്ള ശ്രമത്തിനായാണ് തന്റെ യാത്ര എന്നാണ്.
ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും വേതന വർദ്ധ അതുകൊണ്ട് തന്നെ അവരാണ് നടപ്പാക്കേണ്ടത്, 39 ദിവസം നീണ്ട സമരം അവസാനിപ്പിക്കാൻ സർക്കാർ എല്ലാ വഴിയും തേടുന്നു എന്ന രീതിയിൽ വാർത്തയും പുറത്തു വന്നു.
എന്നാൽ ഡൽഹിയിൽ എത്തിയതോടെ മന്ത്രി വീണ ജോർജ് പാടെ മാറി. ക്യൂബയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് തുടർ ചർച്ചകളാണ് മന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന അജണ്ടയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് ഡൽഹിയിലേക്ക് വരുന്നുണ്ട്. അവരെ കാണാനാണ് മന്ത്രി ഓടിയെത്തിയതെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ക്യൂബ സന്ദർശിച്ചപ്പോൾ ധാരണയിലായ വിഷയങ്ങളിലെ തുടർ ചർച്ചകളാണ് മന്ത്രി ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുടെ അപ്പോയിൻമെന്റിന് ശ്രമം നടത്തുമെന്നും അത് ലഭിച്ചാൽ നേരിൽ കാണുമെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്.
ലോക്‌സഭാ സമ്മളനം നടക്കുന്ന സമയമായതിനാൽ രാവിലെ ഡൽഹിയിൽ വന്ന് കാണാൻ അനുമതി ചോദിച്ചാൽ ലഭിക്കില്ലെന്ന് ഉറപ്പാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മറ്റൊരു ദിവസം വീണ്ടും ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുമെന്നാണ് മന്ത്രി പറയുന്നത്.
ആശമാരുടെ പ്രശ്‌നം പരിഹാരിക്കാൻ എന്ന് പറഞ്ഞ് കേരളത്തിൽ നിന്ന് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ്ടും ആശമാരെ പറ്റിക്കുകയായിരുന്നു എന്നാണ് വിമർശനം ഉയരുന്നത്.