കഴിഞ്ഞ ദിവസമാണ് സ്‌കോട്ട്ലാന്‍ഡില്‍ തൃശൂരുകാരനായ മലയാളി വിദ്യാര്‍ത്ഥി ഏബല്‍ തറയിലിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസുകാരനായിരുന്നു ഏബല്‍. അല്ലോവയ്ക്കും സ്റ്റിര്‍ലിംഗിനും ഇടയിലുള്ള ട്രെയിന്‍ ട്രാക്കിലാണ് ബുധനാഴ്ച രാത്രി 9.30 ഓടെ ഏബലിന്റെ മൃതദേഹം കണ്ടെത്തിയത്. എബലിന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസും വിശദമായ അന്വേഷണം നടത്തി വരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
സ്കോട്ലൻഡ് മലയാളികൾക്കിടയിൽ ഏറെ സജീവമായ ഏബലിന്റെ മരണം വലിയ നടുക്കവും ദുഃഖവുമാണ് മലയാളി സമൂഹത്തിനു ഉണ്ടാക്കിയത്. ഇപ്പോൾ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഈ ആവശ്യവുമായി ഏബലിന്റെ മാതാവ് പത്മിനി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ എഡിന്‍ബര്‍ഗ് സ്‌കോട്ലന്‍ഡ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി, ജില്ലാ പോലീസ് സൂപ്രണ്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഏബലിന്റെ മാതാവ് പത്മിനി തന്റെ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ എബല്‍ തറയില്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഒന്നും ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ഏബിലിന്റെ ആകസ്മിക മരണത്തിലെ ദുരൂഹതയെ പറ്റി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കോട്ട്ലന്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മ മിഥുന്റെയും സുനില്‍ പായിപ്പാടിന്റെയും നേതൃത്വത്തില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗം ക്രിസ് ഗമിലക്കും നിവേദനം സമര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഏബലിന്റെ സംസ്കാരം നാട്ടില്‍ നടത്താനാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒരുങ്ങുന്നത്.