കൊച്ചി: എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം.
ഇന്ന് പുലർച്ചെ അഞ്ചരയോടെ ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.
കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്ന് കണ്ടെത്തിയ മൃതശരീരത്തിൽ വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.
മരിച്ചത് ഇതര സംസ്ഥാനക്കാരനാണെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ; പിടികൂടിയത് ആലുവയിൽ നിന്നും
കൊല്ലം: കൊല്ലത്ത് നിന്ന് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയ യുവാക്കൾ പിടിയിൽ.
പള്ളിക്കൽ കാട്ടുപുതുശ്ശേരി സ്വദേശി ഇർഫാൻ(19), വെളിനല്ലൂർ ആൻസിയ മൻസിലിൽ സുൽഫിക്കർ (23) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് പിടികൂടിയത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെയാണ് യുവാക്കൾ തട്ടിക്കൊണ്ടുപോയത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് ഇർഫാനും സുൽഫിക്കറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടത്.
തുടർന്ന് രണ്ടു പേരും ചേർന്ന് പെൺകുട്ടിയെ ഒപ്പം കൊണ്ടുപോകുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും യുവാക്കളെയും ആലുവയിൽ നിന്ന് കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.