ചെന്നൈ: പ്രകൃതി ഭംഗിയും, തണുത്ത കാലാവസ്ഥയുമെല്ലാം ആസ്വദിക്കുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രകളിൽ ഒന്നാണ് ഊട്ടി – കൊടൈക്കനാൽ യാത്ര. എന്നാൽ ഇനി മുതൽ യാത്രയ്ക്കായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഊട്ടിയിലേക്കും, കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ എണ്ണത്തിൽ പരിധി നിശ്ചയിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.
വാരാന്ത്യങ്ങളിൽ ഊട്ടിയിലേക്ക് 8000 വാഹനങ്ങളും, മറ്റ് ദിവസങ്ങളിൽ 6000 വാഹനങ്ങളുമാണ് കടത്തിവിടുക. എന്നാൽ കൊടൈക്കനാലിൽ വാരാന്ത്യങ്ങളിൽ 6000 വാഹനങ്ങൾക്കും, മറ്റു ദിവസങ്ങളിൽ 4000 വാഹനങ്ങൾക്കും മാത്രമേ അനുമതിയുള്ളു. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ, ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സർക്കാർ വാഹനങ്ങൾ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർക്കും,തദ്ദേശവാസികളുടെ വാഹനങ്ങളിൽ എത്തുന്നവർക്കും ഈ നിയന്ത്രണം ബാധകമല്ല. അത് മാത്രമല്ല കാർഷിക ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കോടതി പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് വേണം മലയോര മേഖലകളിൽ പ്രവേശിക്കുന്നതിനായുള്ള ഇ-പാസുകൾ നൽകാനെന്നും
കോടതി നിർദ്ദേശിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ നീലഗിരി കുന്നുകളിലേക്കും, കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിർബന്ധമാക്കിയിരുന്നു. നീലഗിരിയിൽ പ്രതിദിനം 20,000 വാഹനങ്ങൾ പ്രവേശിക്കുന്നുണ്ടെന്ന സ്റ്റാറ്റസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.