മലപ്പുറം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും സൈബർ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. പരാതി ലഭിച്ചതോടെ സൈബർ പൊലീസ് അന്വേൽണം തുടങ്ങി.
‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ…’ എന്ന സന്ദേശത്തിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. സമ്മാനത്തിന്റെ വൗച്ചർ ഫോണിൽ അയച്ചു നൽകിയ ശഷം സമ്മാനത്തുക ലഭിക്കാനായി തന്നിരിക്കുന്ന വാട്സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും.
വാട്സാപ്പ് ഗ്രൂപ്പിൽ ചേർന്ന് കഴിയുമ്പോൾ ജിഎസ്ടി അടയ്ക്കണമെന്ന പുതിയൊരു അറിയിപ്പ് ലഭിക്കും. അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയും ചെയ്യും. തുടർന്ന്, കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുകയാണ് പതിവ്.
പിന്നീട് സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെയും പേരിലും ഭീഷണി വരും. സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്നും കേരള പൊലീസ് മുന്നറിയിപ്പിൽ പറയുന്നു.
തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരാതിപ്പെട്ടാൽ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും കേരള പൊലീസ് അറിയിച്ചു.
പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ പോക്സൊ കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: പോക്സോപോലെ ഗുരുതര സ്വഭാവമുള്ള കേസുകൾ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീർപ്പിന്റെ പേരിൽ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി.
പരിശോധനയ്‌ക്കിടെ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ കടന്നു പിടിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. പി.വി. നാരായണൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇത്തരമൊരു ഉത്തരവ് ഇറക്കിയത്.
2016 ജൂലായിൽ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഡോക്ടർക്ക് എതിരെ നല്ലളം പൊലീസിൽ പരാതി നൽകിയത്.
അയൽവാസിയായ സ്ത്രീയുടെയും മകളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരിശോധനയെന്നായിരുന്നു ഡോക്ടറുടെ വാദം.
കുട്ടി വയറുവേദനയുണ്ടെന്ന് അറിയിച്ചതിനാലാണ് ശരീരപരിശോധന നടത്തിയതെന്ന് ഡോക്ടർ പറയുന്നു.
കേസ് പിൻവലിക്കുന്നതിനെ അനുകൂലിച്ച് 2024ൽ പെൺകുട്ടി സത്യവാങ്‌മൂലം നൽകിയിട്ടുണ്ടെന്നും ഇവർ കോടതിയിൽ വാദിച്ചു.
ഇതു തള്ളിയ കോടതി എത്രയും വേഗം പൂർത്തിയാക്കാൻ നിർദ്ദേശിച്ച് വിചാരണയ്ക്കുള്ള സ്റ്റേ നീക്കിയിട്ടുണ്ട്.