തിരുവനന്തപുരം: മലയാളം മിഷന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് റിപ്പോർട്ട്. ഇത്തവണത്തെ ഭാഷാ പുരസ്കാരങ്ങൾ സമ്മാനിച്ചത് കാഷ് പ്രൈസ് ഇല്ലാതെയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഗ്രാന്റ് കുറഞ്ഞതും പഠനകേന്ദ്രങ്ങൾക്കുള്ള സഹായ ധനം കുടിശ്ശികയുള്ളതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം.
ഒരു ലക്ഷം, 25000 എന്നിങ്ങനെ ക്യാഷ് അവാർഡ് കൊടുക്കേണ്ട പുരസ്കാരങ്ങളാണ് പ്രശസ്തിപത്രവും ഫലകവുമായി മാത്രമാക്കി ചുരുക്കിയത്.
ഏറ്റവും മികച്ച ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിനൊപ്പം ഒരു ലക്ഷം രൂപയാണ് നൽകേണ്ടിയിരുന്നത്.
എന്നാൽ, പുരസ്കാരത്തിന് അർഹത നേടിയ തമിഴ്‌നാട് ചാപ്റ്ററിന് പ്രശസ്തിപത്രവും ഫലകവും മാത്രമാണ് നൽകിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 25,000 രൂപ വീതം നൽകേണ്ട മറ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചതും ഇത്തരത്തിൽ പാരിതോഷിക തുകയില്ലാതെയാണ്.
മലയാളം മിഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഭരണസമിതി എടുത്ത പ്രത്യേക തീരുമാന പ്രകാരമാണ് പാരിതോഷികതുക ഒഴിവാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
ഈ വർഷത്തേക്ക് മാത്രമാണ് കാഷ് അവാർഡ് നൽകുന്നില്ലെന്ന് തീരുമാനിച്ചതെന്നും അധികൃതർ പറയുന്നു. ഇക്കാര്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ അറിയിച്ചതാണെന്നും ഇവർ പറയുന്നു.
കണിക്കൊന്ന പുരസ്കാരം കൂടാതെ മറുനാട്ടിൽ ഭാഷാപ്രവർത്തനങ്ങൾക്ക് മികച്ച സംഭാവന നൽകുന്ന മലയാളി സംഘടനകൾക്ക് സുഗതാഞ്ജലി പുരസ്കാരം, മലയാളം മിഷന്റെ മികച്ച ഭാരവാഹികൾക്കുള്ള ഭാഷാമയൂരം പുരസ്കാരം, പ്രവാസി എഴുത്തുകാർക്കുള്ള പ്രവാസി സാഹിത്യ പുരസ്കാരം, മലയാളം മിഷൻ അധ്യാപകർക്കുള്ള ബോധി പുരസ്കാരം, മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നവർക്കുള്ള ഭാഷാ പ്രതിഭാ പുരസ്കാരം എന്നിവയാണ് മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകിവരുന്ന പുരസ്കാരങ്ങൾ.
ഇതിൽ ഭാഷാമയൂരം, ബോധി പുരസ്കാരങ്ങൾ രണ്ടുപേർക്കു വീതമാണ് നൽകാറുള്ളത്. മലയാളം മിഷൻ പഠന കേന്ദ്രങ്ങൾക്ക് പ്രതിവർഷം 5,000 രൂപയാണ് സഹായധനമായി നൽകുന്നത്.
2022 മുതലുള്ള സഹായം മുടങ്ങിയിരിക്കുകയാണ്. ഇത്, തീർക്കാൻ തന്നെ വലിയൊരു തുക വേണ്ടി വരും. പുതിയ സാമ്പത്തിക വർഷം മുൻ വർഷത്തേക്കാൾ കൂടുതൽ തുക ഗ്രാന്റായി ലഭിക്കുമെന്നാണ് മലയാളം മിഷന്റെ പ്രതീക്ഷ.