തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, മരംമുറി അടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട എസ്.പി സുജിത്ത്ദാസിനെ തിരിച്ചെടുത്തു.
സസ്പെൻഷൻ കാലാവധി ആറു മാസമായിരുന്നു. അതു പൂർത്തിയാക്കിയതിനാൽ തിരിച്ചെടുക്കണമെന്ന ചീഫ്സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യൂസമിതിയുടെ ശുപാർശ പ്രകാരമാണിത്. നിയമനം ഉടൻ നൽകും. സുജിത്തിനെതിരേ വിജിലൻസ്, വകുപ്പുതല അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു.
മരംമുറിയെക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് സേനയ്ക്ക് വലിയ നാണക്കേടായിരുന്നു.
ഇതിൽ എ.ഡി.ജി.പി എം.ആർ അജിത്കുമാറടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി നേരിട്ട്ഇടപെട്ടാണ് സുജിത്തിനെ സസ്പെൻഡ് ചെയ്തത്.
സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60%വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപണം ഉന്നയിച്ചിരുന്നു.
പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300ഗ്രാംവരെ കുറവു വന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് പണംവാങ്ങിയെന്ന വെളിപ്പെടുത്തലും വന്നു.
സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് വിജിലൻസിന്റെ തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ.എൽ. ജോൺകുട്ടിയുടെ അന്വേഷണം തീരുംമുൻപാണ് സുജിത്തിനെ ഇപ്പോൾ തിരിച്ചെടുത്തത്.