മലപ്പുറം: മലപ്പുറം താനൂരിൽ ഇന്നലെ മുതൽ കാണാതായ പ്ലസ് വൺ വിദ്യാർഥിനികളുടെ അവസാന ടവർ ലൊക്കേഷൻ കണ്ടെത്തിയത് കോഴിക്കോടാണെന്ന് പൊലീസ്. പെൺകുട്ടികളുടെ ഫോണുകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സ്വിച്ച് ഓഫ് ആയിരിക്കുന്നത്. കോൾ റെക്കോഡുകളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
കാണാതാകുന്നതിന് മുമ്പായി രണ്ട് കുട്ടികളുടെ നമ്പറിലേക്കും ഒരേ നമ്പറിൽ നിന്നും കോൾ വന്നിട്ടുണ്ട്. ഈ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കാണിക്കുന്നത് മഹാരാഷ്ട്രയാണെന്നും പൊലീസ് പറഞ്ഞു. നിലവിൽ കോഴിക്കോട് കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തിവരുന്നത്.
താനൂർ നിറമരുതൂർ മംഗലത്ത് അബ്ദുൾ നസീറിൻ്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശൻറെ മകൾ അശ്വതി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്.
ബുധനാഴ്ചത്തെ പരീക്ഷ എഴുതാനായി സ്കൂളിലേക്കെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കുട്ടികൾ പരീക്ഷയ്ക്ക് എത്തിയിരുന്നില്ല. തുടർന്ന് താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ വീട്ടുകാരെ വിളിച്ചപ്പോഴാണ് ഇരുവരും വീട്ടിൽ നിന്നും പുറപ്പെട്ടിരുന്നു എന്ന കാര്യം അറിയുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക പരീക്ഷ സ്കൂളിൽ നടക്കുന്നുണ്ടായിരുന്നു. ഈ പേരും പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നുമിറങ്ങിയത്.