തൃശൂർ: ഭാര്യയുടെ വീട്ടിലെത്തി ഭാര്യയുടെ മാതാപിതാക്കളെയും സഹോദരിയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവിന് തടവും പിഴയും ശിക്ഷ. പുതുരുത്തി സ്വദേശി തേർമഠം വീട്ടിൽ ജോസ് മകൻ ജോൺസനെ നാലു വർഷവും ഒരു മാസവും തടവിനും 21500 രൂപ പിഴയടയ്ക്കുന്നതിനും വിധിയായി. തൃശൂർ പട്ടികജാതി പട്ടികവർഗ അതിക്രമങ്ങൾ തടയുന്നതിനായുള്ള സ്‌പെഷൽ കോടതി ജഡ്ജ് കെ. കമനീസാണ് ശിക്ഷ വിധിച്ചത്.
പിഴ തുക അടയ്ക്കാത്തപക്ഷം ഏഴുമാസവും ഒരാഴ്ചയും കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പിഴ അടയ്ക്കുകയാണെങ്കിൽ പിഴ സംഖ്യയിൽനിന്ന് 20,000 രൂപ പരാതിക്കാരിക്ക് കൊടുക്കാനും വിധിയിൽ പറഞ്ഞിട്ടുണ്ട്. 2011 ജൂലൈ പതിനേഴാം തീയതി വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഭാര്യയെ കാണാനായി വീട്ടിലെത്തിയ പ്രതി ഭാര്യയുടെ മാതാപിതാക്കളുമായും സഹോദരിയുമായും വഴക്കുണ്ടാക്കുകയും, ഉടൻ തന്നെ മുറുക്കാൻ ഇടിക്കാൻ ഉപയോഗിക്കുന്ന കല്ലുകൊണ്ട് സഹോദരിയെ ഇടിക്കുകയും, മാതാപിതാക്കളെ ഉപദ്രവിക്കുകയുമായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു. വടക്കാഞ്ചേരി സബ് ഇൻസ്‌പെക്ടർ ആയിരുന്ന പി.പി. ജോയ് രജിസ്റ്റർ ചെയ്ത കേസ് ഡിവൈ.എസ്.പി. ആയിരുന്ന കെ.കെ. ഇബ്രാഹിമാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.