മാന്നാർ: മാന്നാറിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാളകെട്ടിനിടെ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ട് ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ.
ചെന്നിത്തല തൃപ്പെരുന്തുറ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിനിടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം നടന്നത്. കേസുമായി ബന്ധപ്പെട്ട് 46 കാരനായ സുമേഷ്, 47 കാരനായ ജയ്സൺ സാമുവൽ എന്നിവരാണ് പിടിയിലായത്.
ഉത്സവ നടത്തിപ്പുകാരും കാളകെട്ട് സമിതി അംഗങ്ങളും തമ്മിൽ മൈതാനത്ത് സംഘർഷം നിലനിന്നിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
എന്നാൽ രാത്രി ഏഴരയോടെ വീണ്ടും ഈ പ്രദേശത്ത് സംഘർഷം ഉണ്ടായി. ക്രമസമാധാനം നിലനിർത്തുന്നതിനായി സ്ഥലത്തെത്തിയ പൊലീസുകാരുടെ കണ്ണിൽ മണ്ണ് വാരിയിട്ടാണ് പ്രതികൾ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻറെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടുകയും യൂണിഫോം കീറുകയും ചെയ്തു. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ എംസി അഭിലാഷും സംഘവും സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ടെന്നും അവർക്കായുള്ള അന്വേഷണം നടത്തിവരികയാണെന്നും മാന്നാർ പൊലീസ് പറഞ്ഞു.