മലപ്പുറം: സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പയെടുത്ത് നാട്ടുകാരൻ മുങ്ങിയതായി പരാതി. പെരിന്തൽമണ്ണയിലാണ് സംഭവം. കല്ലിപറമ്പൻ അബ്ദുൽ ലത്തീഫ് എന്ന മാമ്പറ മാനു (45) എന്നയാൾ പറ്റിച്ചതായാണ് പ്രദേശവാസികൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട് മുക്കിൽ 22-ാം വാർഡിലെ മുപ്പതോളം സ്ത്രീകളുടെ പേരിൽ വ്യക്തിഗത വായ്പ എടുപ്പിച്ച് പണവുമായി ഇയാൾ മുങ്ങിയെന്നതാണ് ഉയർന്നുവരുന്ന ആരോപണം.
സജീവ രാഷ്ട്രീയ പ്രവർത്തകനായ ഇയാൾ നഗരസഭയുടെ ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണ കോൺട്രാക്റ്റ് എടുത്ത ശേഷം പല കാരണങ്ങൾ പറഞ്ഞ് സ്ത്രീകളെ കൊണ്ട് സ്വകാര്യ ബാങ്കുകളിൽനിന്ന് വായ്പ എടുപ്പിച്ച് ആ പണവുമായി മുങ്ങുകയായിരുന്നു എന്നാണ് ജനകീയ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.
ബാങ്കിലെ ലോണിന്റെ തിരിച്ചടവ് താൻ നോക്കി കൊള്ളാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ലോൺ എടുപ്പിച്ചത്. നഗരസഭയിൽനിന്ന് ലൈഫ് പദ്ധതിയിലെ തുക കിട്ടുമ്പോൾ ലോൺ പൂർണമായി അടയ്ക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും തട്ടിപ്പിന് ഇരയായവർ വെളിപ്പെടുത്തി.
തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് പ്രതിനിധികൾ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്താൻ തുടങ്ങിയതോടെ നിർധനരും കൂലിപ്പണിക്കാരുമായ കുടുംബങ്ങൾ തട്ടിപ്പിൽ കുടുങ്ങിയ വിവരം മനസ്സിലാക്കിക്കുന്നത്. കുടിവെള്ളപദ്ധതി പൂർത്തിയാക്കാൻ തൽക്കാലത്തേക്ക് പണം ആവശ്യമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് അങ്കണവാടി ടീച്ചറായ സി. സഫിയയുടെ പേരിൽ ലോൺ എടുത്തിട്ടുള്ളത്.
പ്രദേശത്തെ മുപ്പതോളം സ്ത്രീകളെ ഇത്തരത്തിൽ പല കാരണങ്ങളും പറഞ്ഞു വിശ്വസിപ്പിച്ച് പേഴ്‌സണൽ ലോണെടുപ്പിച്ച്പണം കൈക്കലാക്കി മുങ്ങിയിരിക്കുകയാണെന്നാണ് ആരോപണം. വാർത്താസമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ രാധാ കൃഷ്ണൻ, ജനറൽ കൺവീനർ പി.വി ഷംല, വാർഡ് കൗൺസിലർ സജിന ഷൈജൽ, കെ. യശോദ, കെ. ഫസീനത്ത്, സി. സഫിയ എന്നിവർ പങ്കെടുത്തു.