തിരുവനന്തപുരം: കേരളത്തിൽ ഡിജിറ്റൽ ആർ.സി ബുക്കുകൾ 2025 മാർച്ച് ഒന്ന് മുതൽ ലഭ്യമാകുമെന്ന് ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു. ആർ.സി ബുക്ക് പ്രിന്റ് എടുത്തു നൽകുന്നതിനു പകരമാണ് ഇത്തരത്തിൽ ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റുന്നത്. മോട്ടോർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് നടപടി.
ഡിജിറ്റൽ ആർ സി ബുക്കിന്റെ കടന്നുവരവോടെ വാഹനം വാങ്ങി മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കി പരിവാഹൻ വെബ്‌സൈറ്റിൽനിന്ന് ആർ.സി ബുക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആർ.സി ബുക്ക് ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണർ നിർദേശിച്ചിരിക്കയാണ്. ഇത്തരത്തിൽ ബന്ധപ്പെടുത്തിയില്ലെങ്കിൽ ഉടമയുടെ അനുവാദം കൂടാതെ ആർക്കു വേണമെങ്കിലും വിവരങ്ങൾ മാറ്റാൻ സാധിക്കും.
ആധാറിൽ കൊടുത്ത മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയാൽ വാഹന ഉടമക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചു മാത്രമേ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താൻ കഴിയൂ.