ചെന്നൈ: വെല്ലൂരിൽ പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവ് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ് ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി ഇപ്പോൾ.
നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു കഴിഞ്ഞ ദിവസം രാത്രി ലൈംഗികാതിക്രമം നടന്നത്. തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ ലേഡീസ് കമ്പാർട്മെന്റിലേക്ക് ഓടിക്കയറുകയായിരുന്നു യുവാവ് .
അടുത്ത സ്റ്റേഷനിൽ ഇറങ്ങാം എന്ന് പറഞ്ഞ ഇയാൾ യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിക്കുകയായിരുന്നു. മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ചെറുക്കാൻ ശ്രമിച്ച യുവതിയെ കവനൂറിന് സമീപത്ത് വച്ച് റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു. ട്രാക്കിൽ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാരാണ് വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.
യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെയോടെ അറസ്റ്റ് ചെയ്തു. ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നുംഐസിയുവിൽ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടർമാർ വിശദമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.