ന്യൂയോർക്ക്: അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അവസാനവട്ട നിർണായക ചർച്ചകൾക്കായാണ് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തുന്നതെന്നാണ് വിവരം.
ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സള്ളിവന്‍റെ സന്ദർശനത്തിന് സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി ചർച്ച നടത്തും.
ഡോവലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും സള്ളിവൻ ചർച്ച നടത്തിയേക്കും. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ 2 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി നടക്കും.
സള്ളിവൻ്റെ സന്ദർശനത്തിൽ ചൈനീസ് അണക്കെട്ടുകളെക്കുറിച്ചുള്ള ആശങ്കയും ചർച്ചയാകുമെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒഴുകുന്ന യാർലുങ് സാങ്ബോ നദിയിൽ ടിബറ്റിൽ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് എന്താകുമെന്നത് സള്ളിവനുമായുള്ള ചർച്ചയിൽ അറിയാനാകുമെന്നാണ് പ്രതീക്ഷ. പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി കണക്കാക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് കഴിഞ്ഞ മാസം ചൈന അംഗീകാരം നൽകിയിരുന്നു.
സിവിലിയൻ ആണവ സഹകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, സൈനിക ലൈസൻസിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും ചർച്ചയാകും.
ഡൽഹിയിലെ ഐ ഐ ടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ച് നിർണായക വിദേശ നയ പ്രസംഗവും അദ്ദേഹത്തിന്‍റെ സന്ദർശന വേളയിലുണ്ടാകും.